വെറുതെ വിടാന്‍ കേണു; വേശ്യയെന്ന് മുദ്രകുത്തി ബലാത്സംഗം; യുപി പൊലീസ് ക്രൂരത

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ യുവതിയെ ഹോട്ടൽ മുറിയിൽ വെച്ച് പൊലിസുകാർ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. ഗോരഖ്പൂർ റെയിൽവെ സ്റ്റേഷനടുത്തുള്ള ഹോട്ടലിലാണ് സംഭവം. തന്നെ വെറുതെ വിടണമെന്ന് കരഞ്ഞപേക്ഷിച്ചിട്ടും  പൊലിസുകാർ വേശ്യയെന്ന് വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് യുവതി പരാതി നൽകി. 

സംഭവത്തിൽ നിരവധി വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ പിടികൂടാനായില്ല.

അതേസമയം മറ്റൊരു യുവാവിനൊപ്പമാണ് യുവതി ഹോട്ടലിലെത്തിയതെന്നും സൂചനയുണ്ട്. ഹോട്ടൽ ജീവനക്കാരെയെല്ലാം ചോദ്യം ചെയ്തു. സംഭവം ഗോരഖ്പൂർ രാഷ്ട്രീയത്തിൽ തിളച്ച് മറിയുകയാണ്. സമാജ് വാദി പാർട്ടി, കോൺഗ്രസ്, ബിജെപി, പൂർവാഞ്ചൽ സേന എന്നീ പാർട്ടി പ്രവർത്തകർ ജില്ലാ മജിസ്ട്രേറ്റിന് മുൻപില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗോരഖ്പൂർ സ്റ്റേഷനിലെ മുഴുവൻ സ്റ്റാഫുകളെയും സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഗുരുതര ആരോപണങ്ങളാണ് യുവതി പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ക്രൂര മർദ്ദനത്തിന് ശേഷം പൊലിസുകാർ യുവതിയോട് ഓട്ടോയിൽ കയറി വീട്ടിൽ പോകാന്‍ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.