'കളിക്കുന്നതിനിടെ കുട്ടികൾക്ക് ബാധകൂടി'; മന്ത്രവാദിയുടെ അടുത്തെത്തിച്ചു; രണ്ട് പേർ മരിച്ചു

കളിക്കുന്നതിനിടെ കുട്ടികൾക്ക് ബാധകയറിയെന്ന് ഭയപ്പെട്ട് മന്ത്രവാദിയുടെ അടുത്ത് എത്തിച്ചു. അസ്വസ്ഥത തോന്നിയ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വൈകി. രണ്ട് കുട്ടികൾ മരിച്ചു. വെസ്റ്റ് ബംഗാളിലെ മാൽഡ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. 

മുഹമ്മദ് ഫിറോസ് , സയ്ഫുൾ,  കോഹിനൂര്‍ , ഷാബ്‌നൂര്‍  എന്നീ കുട്ടികള്‍ കളിച്ചതിനു ശേഷം വീട്ടില്‍ തിരിച്ചെത്തി. വൈകിട്ട് ആറു മണിയോടെ തലവേദനയും തലകറക്കവും അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചു. കുട്ടികളില്‍ എല്ലാം ഏതോ ബാധകയറിയതാണെന്ന് ഭയപ്പെട്ട രക്ഷിതാക്കള്‍ അവരെയും കൊണ്ട് പ്രദേശത്തെ ഒരു മന്ത്രവാദിയുടെ അടുത്തെത്തി.

ഫീസ് ആയി കുറച്ച് പണം വാങ്ങിയശേഷം, മന്ത്രവാദി കുറച്ചു മന്ത്രങ്ങളും ഉച്ചരിച്ചു. ഇതിനിടെ കുട്ടികളുടെ അവസ്ഥ മോശമായി. ഇതിനിടെ മറ്റൊരു ഗ്രാമീണന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കുട്ടികളെ മാല്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ രാത്രി 8.30 ഓടെ മുഹമ്മദ് ഫിറോസ് മരണമടഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയോടെ സയ്ഫുളും മരണമടഞ്ഞു. കോഹിനൂറും ഷാബ്‌നൂറും ചികിത്സയിലാണെന്നും അവരുടെ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ജോക്ടര്‍മാര്‍ അറിയിച്ചു. 

കളിക്കുന്നതിനിടെ കിട്ടിയ വിഷാംശമുള്ള വസ്തു കുട്ടികള്‍ കഴിച്ചതായിരിക്കാം മരണ കാരണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രൊഫ. അമിത് ഡാന്‍ പറയുന്നു. ആളുകള്‍ ഇപ്പോഴും മന്ത്രവാദത്തിലും മറ്റും വിശ്വസിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സമയത്ത് ആശുപത്രിയില്‍ എത്തിയതുകൊണ്ട് മാത്രമാണ് രണ്ടു കുട്ടികളെ എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു.