'ആ കാഴ്ച കണ്ട് തൊണ്ട വറ്റിവരണ്ടു, കണ്ണുകളിൽ ഇരുട്ട് കയറി'; ദൃക്സാക്ഷിയുടെ മൊഴി

തെലങ്കാനയിൽ ക്രൂര പീഡനത്തിനിരയായി കൊലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്ന് ദൃക്സാക്ഷി നരസിംഹ. കത്തിക്കരിയുന്നത് മനുഷ്യശരീരമാണെന്ന് മനസിലായപ്പോൾ കണ്ണുകളിലാകെ ഇരുട്ട് കയറിയെന്നും തൊണ്ട വറ്റിവരണ്ടു പോയെന്നും അദ്ദേഹം 'ദ ന്യൂസ് മിനിറ്റിന്' നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പുലർച്ചെ പശുക്കളെ കറന്ന് പാലെടുക്കാൻ പോയ നരസിംഹയും സുഹൃത്ത് സത്യനുമാണ് രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തെ കുറിച്ച് പൊലീസിൽ വിവരം നൽകിയത്.

ആ കാഴ്ചയെ കുറിച്ച് നരസിംഹ പറഞ്ഞതിങ്ങനെ.. 'പതിവ് പോലെ പുലർച്ചെ അഞ്ച് മണിക്ക് പാലെടുക്കുന്നതിനായി പോയി. അണ്ടർ പാസിന്റെ സമീപം എത്തിയപ്പോൾ എന്തോ കത്തുന്നത് കണ്ടു. ആളുകൾ തണുപ്പകറ്റാൻ ചവറിന് തീയിട്ടതാകുമെന്നാണ് കരുതിയത്. പക്ഷേ എട്ടുമണിയോടെ തിരിച്ച് വന്നപ്പോഴും തീ അണഞ്ഞിരുന്നില്ല. ഇതോടെ സംശയം തോന്നി അടുത്ത് ചെന്ന് നോക്കി.  മനുഷ്യന്റെ കൈ പോലെ എന്തോ കണ്ടു. കുറച്ച് കൂടി അടുത്തെത്തി നോക്കിയപ്പോഴാണ് കത്തിക്കരിയുന്നത് സ്ത്രീയാണെന്ന് മനസിലായത്. കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ തോന്നി. തൊണ്ട വരണ്ടു. പേടിച്ചരണ്ട് ഉടൻ തന്നെ സുഹൃത്ത് സത്യനെ വിളിച്ചു. പൊലീസിനെ അറിയിക്കുകയായിരുന്നു.'

 പൊലീസെത്തുമ്പോഴും തിരിച്ചറിയുന്നതിനായി പെൺകുട്ടിയുടെ അച്ഛനും സഹോദരിയും എത്തുമ്പോഴും കത്തിക്കഴിഞ്ഞിരുന്നില്ലെന്നും നരസിംഹ പറയുന്നു. ആളൊഴിഞ്ഞ സ്ഥലമാണ് പെൺകുട്ടിയുടെ മൃതദേഹം കത്തിക്കാൻ പ്രതികൾ ഉപയോഗിച്ച അണ്ടർപാസെന്നും നരസസിംഹ കൂട്ടിച്ചേർത്തു.