ജന്മദിനത്തിൽ ഹിന്ദുക്കൾ കേക്ക് മുറിക്കരുത്; വർഗീയ പരാമർശവുമായി കേന്ദ്രമന്ത്രി

ജന്മദിനാഘോഷങ്ങളില്‍ ഹിന്ദുക്കൾ കേക്ക് മുറിക്കരുതെന്ന വർഗീയ പരാമർശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സനാതന ധർമ്മം പാലിക്കാൻ ഇത്തരം ചടങ്ങുകൾ ഹിന്ദുക്കൾ ചെയ്യാൻ പാടില്ല. മെഴുകുതിരി കത്തിക്കുകയും ചെയ്യരുതെന്നും മന്ത്രി പറ‍ഞ്ഞു. മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

''രാമായണം, ഗീത, ഹനുമാൻ ചാലിസ എന്നിവ കുട്ടികളെ ചെറുപ്രായത്തിൽ പഠിപ്പിക്കണം. സനാതന ധർമ്മത്തിന്റെ മൂല്യങ്ങള്‍ പാലിക്കുമെന്ന് കാളിദേവിയുടെ നാമത്തിൽ പ്രതിജ്ഞെടുക്കണം. ജന്മദിനത്തില്‍ കേക്ക് മുറിക്കുന്നതിനും, മെഴുകുതിരി കത്തിക്കുന്നതിനും പകരം ശിവ, കാളി ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തണം''- ഗിരിരാജ് സിങ് പറഞ്ഞു.

''മിഷണറി സ്കൂളില്‍ പോകുന്ന കുട്ടികള്‍ ക്രിസ്തീയ ശൈലികള്‍ ആണ് പഠിക്കുന്നത്. ഇത് അവരെ സനാതന ധര്‍മ്മത്തില്‍ നിന്ന് മാറി നടക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റ് മതങ്ങളിലുള്ളവര്‍ അവരുടെ കുട്ടികളെ വിശ്വാസ പരിശീലനം നടത്തിയാണ് വളര്‍ത്തിയെടുക്കുന്നത്. അവര്‍ ഞായറാഴ്ചകളില്‍ പള്ളികളില്‍ പോകുന്നു, വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥിക്കുന്നു. ഈ പരിശീലനം അവരുടെ കുട്ടികള്‍ക്കും ലഭിക്കുന്നു. മിഷണറി സ്കൂളുകളില്‍ ക്രിസ്തുവിന്‍റെ രൂപമാണുള്ളത്. ഇത്തരം സ്കൂളില്‍ നിന്ന് തിരികെയെത്തുന്ന കുട്ടികള്‍ അവര്‍ക്ക് തിലകം, കുടുമ എന്നിവ വേണ്ടെന്ന് മാതാപിതാക്കളോട് പറയും. മറ്റൊരു ശൈലിയിലാണ് അവര്‍ക്ക് പഠിക്കേണ്ടി വരുന്നത്''- ഗിരിരാജ് സിങ് പറഞ്ഞു.