മാതാപിതാക്കളുടെ വഴക്കിനിടെ വടി തലയിൽ കൊണ്ടു; ‌കുഞ്ഞിന് ദാരുണാന്ത്യം

മാതാപിതാക്കളുടെ വഴക്കിനിടെ പരുക്കേറ്റ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.  ഭർത്താവ് ഭാര്യയെ വടികൊണ്ട് വടി ഉപയോഗിച്ച് അടിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ തലയിൽ കൊള്ളുകയായിരുന്നു. അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഡൽഹിയിലെ കോണ്ട്‌ലി പ്രദേശത്താണ് സംഭവം. 

ഞായറാഴ്ചയാണ് സത്യജിത്തും (32) ഭാര്യ ദിപ്തിയും (29) തമ്മിൽ വഴക്കുണ്ടായത്. വടി കുഞ്ഞിന്റെ തലയിൽ കൊണ്ട് പരുക്കേറ്റപ്പോൾ തന്നെ മാതാപിതാക്കള്‍ പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ കുഞ്ഞ് ഛർദിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ കുഞ്ഞിന്റെ അച്ഛനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.