അരയ്ക്കൊപ്പം കുത്തിയൊലിച്ച് വെള്ളം; കുട്ടികളെ തോളിലെടുത്ത് പൊലീസുകാരൻ; കയ്യടി

കാലവർഷക്കെടുതിയിലാണ് ഗുജറാത്തും. നിർത്താതെ പെയ്യുന്ന മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളെയും വെള്ളത്തിനടിയിലാക്കി. പ്രളയത്തിൽ രണ്ട് കുട്ടികളെയുമെടുത്ത് ഒന്നര കിലോമീറ്റർ നടന്ന് സുരക്ഷിത സ്ഥലത്തെത്തിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. 

അഹമ്മദാബാദിന് സമീപത്തെ മോർബി ജില്ലയില്‍ നിന്നാണ് വിഡിയോ. പൃഥ്വിരാജ് സിങ് ജദേജ എന്ന പൊലീസ് കോൺസ്റ്റബിളാണ് കുട്ടികളഎ രക്ഷിച്ചത്. പൃഥ്വിരാജിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവർ രംഗത്തെത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുൾപ്പെടെ നിരവധി പേർ പൊലീസുകാരന്റെ ധീരപ്രവർത്തിയെ അഭിനന്ദിച്ചെത്തി. 

കഴിഞ്ഞ 24 മണിക്കൂറിൽ പതിനൊന്ന് പേരാണ് ഗുജറാത്തിൽ മഴക്കെടുതിയിൽ കൊല്ലപ്പെട്ടത്. സർക്കാർ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് മാത്രം 6000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. രക്ഷാപ്രവർത്തകർക്ക് മതിയായ സൗകര്യങ്ങളേർപ്പെടുത്തുന്നില്ല എന്നാരോപിച്ച് ഒരുഭാഗത്ത് പ്രതിഷേധവുമുണ്ട്.