പശുക്കടത്ത് ആരോപിച്ച് യുവാക്കളെ കയറിൽ കെട്ടി നടത്തിച്ചു; ദൃശ്യങ്ങൾ പുറത്ത്

മധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് 24 യുവാക്കളെ കയറില്‍കെട്ടി നടത്തിച്ചു. ആള്‍ക്കൂട്ടം മര്‍ദിച്ചുവെന്നും ഗോമാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ടതായും യുവാക്കള്‍ പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാനുള്ള ബില്‍ മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തില്‍ പരിഗണിക്കാനിരിക്കെയാണ് സംഭവം.

വടികളേന്തിയ ആള്‍ക്കൂട്ടം യുവാക്കളെ പരസ്പരം കയറില്‍ കെട്ടി നടത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. മുട്ടുകുത്തിച്ചിരുത്തിയ യുവാക്കളോട് ഗോമാതാ കീജയ് വിളിക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

മധ്യപ്രദേശിലെ സവാലികേദ ഗ്രാമത്തിലെ യുവാക്കളാണ് അക്രമത്തിനിരയായത്. ഖന്ദ്വയിലെ ചന്തയിലേക്ക് കാലികളെ കൊണ്ടു പേവുകയായിരുന്നു ഇവര്‍. കയറു കെട്ടി രണ്ടു കിലോമീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയാണ് ഇവരെ ആള്‍ക്കൂട്ടം കൊണ്ടുപോയത്. ആവശ്യമായ രേഖകളില്ലെന്ന് ആരോപിച്ച് മൃഗങ്ങള്‍ക്കെതിരായ ക്രൂരതാ കുറ്റം ചുമത്തി .മര്‍ദനത്തിനിരയായ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ യുവാക്കളെ മര്‍ദിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. സംഭവം അന്വേഷിച്ച് വരികയാണെന്നാണ് പൊലീസിന്‍റെ മറുപടി