മുംബൈയിൽ വീണ്ടും കനത്ത മഴ. രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. റോഡ്-റയിൽ ഗതാഗതത്തെയും മഴ ബാധിച്ചു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ കാഴ്ച്ച തടസ്സം നേരിട്ടു. നിരവധി സർവ്വീസുകൾ ഹൈദ്രാബാദിലേക്കും അഹമദാബാദിലേക്കും വഴി തിരിച്ചുവിട്ടു. കൂടുതൽ സർവീസുകൾ വൈകുമെന്നാണ് വിമാനത്താവള അധികൃതർ അറിയിപ്പ്. നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സർവീസുകളെയും മഴ ബാധിച്ചു.
പ്രധാന പാതയായ വെസ്റ്റേൺ എക്സ്പ്രസ് വേയിൽ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. അന്ധേരിയിൽ മതിൽ തകർന്ന് ഒരാൾക്ക് പരുക്കേറ്റു. നവി മുംബെെയിലെ വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കി. കടൽക്ഷോഭം രൂക്ഷമായതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആഴ്ച്ച അഞ്ചു ദിവസം തുടർച്ചയായ പെയ്ത മഴ മഹാരാഷ്ട്രയിൽ കനത്ത നാശം വിതച്ചിരുന്നു. കൊങ്കണിലെ തിവാരെ അണക്കെട്ടു ദുരന്തത്തിൽ കാണാതായ നാലുപേർക്കായി ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ തുടരുകയാണ്.