ജീവനെടുത്ത് പ്രണയപ്പക; ഭര്‍ത്താവിനെ ഉപേക്ഷിക്കാത്തതിന് കാമുകൻ കൊന്നു

വീണ്ടും ജീവനെടുത്ത് പ്രണയപ്പക. ഇത്തവണ ന്യൂഡൽഹിയിലാണ് സംഭവം. ഭർത്താവും നാലുവയസുള്ള കുഞ്ഞുമുള്ള യുവതിയെയാണ് കാമുകൻ കൊലപ്പെടുത്തിയത്. 24 വയസുകാരി പിങ്കിയെയാണ് കാമുകൻ കുത്തികൊലപ്പെടുത്തിയത്. ഭർത്താവിനെ ഉപേക്ഷിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് കൊലപാതകം. സംഭവങ്ങൾ ഇങ്ങനെ;

19–ാം വയസിലായിരുന്നു പിങ്കിയുടെ വിവാഹം. ഒരുവർഷത്തിനുള്ളിൽ മകനും ജനിച്ചു. അതിനുശേഷം കുഞ്ഞിനെ വളർത്താനും സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചായി ജീവിതം. പിങ്കി സ്വന്തമായി ഒരു ബ്യൂട്ടിപാർലറും തുടങ്ങി. 

പിങ്കിയുടെ ജീവിതം മാറിമറിയുന്നത് കഴിഞ്ഞ വാലന്റെയിൻസ് ദിനം മുതലാണ്. ഒരു സുഹൃത്താണ് പിങ്കിയെ ഇരുപത്തിയാറുകാരനായ സണ്ണിയുമായി പരിചയപ്പെടുത്തുന്നത്. പരിചയം പ്രണയമാകാൻ അധികം സമയമെടുത്തില്ല. ഇരുവരും ഒന്നിച്ച് പുറത്തുപോകുന്നതും സമയംചെലവഴിക്കുന്നതും പതിവായി. താമസിയാതെ ഭർത്താവും വിവരം അറിഞ്ഞു. ഇതേ തുടർന്ന് പിങ്കിയും ഭർത്താവും താമസസ്ഥലം മാറി. രഹസ്യബന്ധം കാത്തുസൂക്ഷിച്ചത് ശരിയല്ലെന്ന് തോന്നിയ പിങ്കി പതിയെ സണ്ണിയെ ഒഴിവാക്കാൻ തുടങ്ങി.

എന്നാൽ സണ്ണി പിങ്കിയെ ശല്യപ്പെടുത്താൻ തുടങ്ങി. ഭർത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരണമെന്ന് അഭ്യർഥിക്കാൻ തുടങ്ങി. ഇന്നലെ സണ്ണി പിങ്കിയുടെ വീട്ടിലെത്തി. തനിക്ക് പിങ്കിയില്ലാതെ ജീവിക്കാനാകില്ലെന്നും തിരികെ ജീവിതത്തിലേക്ക് വരണമെന്നും നിരന്തരം അഭ്യർഥിച്ചു. പിങ്കി ഇത് നിരസിച്ചതിനെ തുടർന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തി. വയറ്റിലും നെഞ്ചിലും ആഞ്ഞുകുത്തി പിങ്കിയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ കട്ടിലിൽ കിടത്തിയ ശേഷം സണ്ണി സ്വന്തം കഴുത്തും മുറിച്ച് ഒപ്പം കിടന്നു. 

ഏറെ നേരമായിട്ടും സണ്ണി പുറത്തുവരാതിയിരുന്നതോടെ വീടിന്റെ ഉടമസ്ഥന്റെ ഭാര്യവന്നു നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന രണ്ട് ശരീരങ്ങളാണ്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പിങ്കി മരിച്ചിരുന്നു. സണ്ണി ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിൽസയിലാണ്. ഇപ്പോഴൊന്നും പറയാൻ സാധിക്കില്ലെന്ന് ഡോക്ടര്‍മാർ അറിയിച്ചു.