ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോൺഗ്രസിൽ ചേർന്നു. ജഡേജയുടെ ഭാര്യ റിവാബ കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നിരുന്നു. ജാംനഗറിലെ തിരഞ്ഞെടുപ്പു റാലിയിൽ പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്റെ സാന്നിധ്യത്തിലാണു ജഡേജയുടെ പിതാവ് അനിരുദ്ധ് സിൻഹ്, സഹോദരി നെയ്നാബ എന്നിവർ കോൺഗ്രസിൽ ചേർന്നത്. ജാംനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുലു കൊണ്ടോരിയയും വേദിയിലുണ്ടായിരുന്നു.
ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ഗുജറാത്തിലെ കർണി സേന വനിത വിഭാഗം അധ്യക്ഷയായി റിവാബയെ നിയമിക്കുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പിൽ റിവാബയ്ക്കു ബിജെപി സീറ്റു നൽകുമെന്നും വാർത്തകളുണ്ടായി. ഭാര്യ ബിജെപിയിലും, അച്ഛനും സഹോദരിയും കോൺഗ്രസിലുമാണെങ്കിലും ആർക്കൊപ്പമാണെന്ന കാര്യത്തിൽ ജഡേജ മനസ്സു തുറന്നിട്ടില്ല.
ഗുജറാത്തിലെ പ്രധാന മണ്ഡലമായ ജാംനഗറില്‍ ഹാര്‍ദിക് പട്ടേലിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരു കേസില്‍ 2 വര്‍ഷം തടവ് ശിക്ഷ ലഭിച്ച കോടതി വിധിയില്‍ സ്‌റ്റേ ലഭിക്കാത്തതിനാല്‍ വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.