കോൺഗ്രസ് കശ്മീരിനെ വിഭജിക്കാന്‍ ശ്രമിക്കുന്നവർക്കൊപ്പം; കടന്നാക്രമിച്ച് പ്രധാനമന്ത്രി

പാക്കിസ്ഥാന്റെ പണംവാങ്ങി കശ്മീരിനെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അബ്ദുല്ല, മുഫ്തി കുടുംബങ്ങള്‍ ചേര്‍ന്ന് കശ്മീരിലെ മൂന്ന് തലമുറയുടെ ഭാവി തകര്‍ത്തു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു.

ദക്ഷിണ കശ്മീരിലെ കഠ്‍വയില്‍ നടന്ന ബിജെപി റാലിക്കിടെയാണ് നരേന്ദ്രമോദി കോണ്‍ഗ്രസിനെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും പി.ഡി.പിെയയും വിവിധ വിഷയങ്ങളില്‍ കടന്നാക്രമിച്ചത്. കോണ്‍ഗ്രസിന്റെ നയങ്ങള്‍ കാരണമാണ് കശ്മീരി പണ്ഡിറ്റുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് പോകേണ്ടിവന്നത്. അവരെ മടക്കിക്കൊണ്ടുവരാന്‍ ബി.ജെ.പി നടപടി സ്വീകരിക്കും. കശ്മീരിന്റെ മൂന്ന് തലമുറകളെയാണ് നാഷണല്‍ കോണ്‍ഫറന്‍സിനും പി.ഡി.പിക്കും നേതൃത്വം നല്‍കുന്ന അബ്ദുല്ല, മുഫ്തി കുടുംബങ്ങള്‍ തകര്‍ത്തതെന്നും മോദി കുറ്റപ്പെടുത്തി. 

കശ്മീരിന്റെ പ്രത്യേകപദവി സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കേ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി എന്നാല്‍ ഈ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചില്ല.