ഡൽഹിയിൽ ജീൻസ്, മണ്ഡലത്തിൽ സാരിയും സിന്ദൂരവും; പ്രിയങ്കയെ അധിക്ഷേപിച്ച് ബിജെപി എംപി

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപ പരാമർശവുമായി ബിജെപി എംപി. ഡൽഹിയിൽ ജീൻസും ടീ ഷർട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോൾ സാരിയും സിന്ദൂരവും അണിയുമെന്നായിരുന്നു ഹരീഷ് ദ്വിവേദിയുടെ പരാമർശം. പരാമർശത്തിനെതിരെ കോൺഗ്രസിന്റെ മഹിളാ വിഭാഗം ബികെസി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ‌ പരാതി നൽകി. 

''രാഹുൽ പരാജയപ്പെട്ടു. പ്രിയങ്കയും അതുപോലെ പരാജയപ്പെടും. ഡൽഹിയിൽ ജീൻസും ടീ–ഷർട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോൾ സാരിയും സിന്ദൂരവും അണിയും'' എന്നതായിരുന്നു ദ്വിവേദിയുടെ പരാമർശം.

രാഷ്ട്രീയ പ്രവേശനവാർത്തകൾക്ക് പിന്നാലെ പ്രിയങ്കയെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. വ്യക്തിജീവിതത്തെയും വസ്ത്രധാരണത്തെയുമൊക്കെ മുൻനിർത്തി അധിക്ഷേപിച്ചു. പ്രിയങ്ക സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തിൽ നേട്ടവും കഴിവും ഇല്ലെന്നായിരുന്നു ബിഹാർ മന്ത്രി വിനോദ് നാരായൺ ഝായുടെ നിലപാട്. 

പ്രിയങ്കക്ക് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടുള്ള സാദൃശ്യമാണ് ബിഹാർ ഉപമുഖ്യമന്ത്രിയായ സുശീൽ കുമാർ മോദിയുടെ പ്രശ്നം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തരായ നേതാക്കളില്ലാത്തതിനാൽ കോൺഗ്രസ് ചോക്‌ലേറ്റ് നേതാക്കളെയാണ് ഇറക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് കൈലാഷ് വിജയ്‌വർഗിയയുടെ പ്രതികരണം. ‘ഒരു കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു, ഭോപ്പാലിൽനിന്ന് കരീന കപൂറിനെ മൽസരിപ്പിക്കണമെന്ന്. വേറൊരാൾ ഇൻഡോറിൽനിന്ന് സൽമാൻ ഖാനെ മൽസരിപ്പിക്കണമെന്നു പറയുന്നു. അതുപോലെ പ്രിയങ്കയെയും സജീവ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു’ – വിജയ്‌വർഗിയ പറഞ്ഞു.