വീണ്ടും ഡാൻസ്ബാറുകൾക്ക് അനുമതി‍; തുറക്കുന്നത് ഉപാധികളോടെ

മുംബൈ അടക്കം മഹാരാഷ്ട്രയിലെ നഗരങ്ങളിൽ വീണ്ടും ഡാൻസ്ബാറുകള്‍ വരുന്നു. മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ നിരോനനം സുപ്രിംകോടതിനീക്കി.

പതിമൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മുംബൈ അടക്കമുളള മഹാരാഷ്ട്രയിലെ നഗരങ്ങളിൽ ഡാൻസ്ബാറുകൾ തുറക്കാനുള്ള സുപ്രിംകോടതിയുടെ അനുമതി. വൈകീട്ട് ആറുമുതൽ പതിനൊന്നരവരെ ഡാൻസ് ബാറുകള്‍ക്ക് തടസമില്ലാതെ പ്രവർത്തിർത്തിക്കാമെന്ന് ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ രണ്ടംഗബഞ്ച് വ്യക്തമാക്കി. 

ചില ഉപാധികളും കോടതി മുന്നോട്ടുവച്ചു. ആരാധാനാലയങ്ങൾ സ്കൂളുകൾ എന്നിവയിൽനിന്ന് ഒരുകിലോമീറ്റർ അകലം ബാറകൾക്കുണ്ടാകണം. ബാറിനുള്ളിൽ മദ്യംവിളമ്പാം. സ്ത്രീതൊഴിലാളികൾക്ക് പാരിതോഷികം നൽകാം, പക്ഷെ, നോട്ടുകളും നാണയതുട്ടുകളും വലിച്ചെറിയാൻപാടില്ല. സ്ത്രീതൊഴിലാളികളുടെ അന്തസിനെ മാനിക്കണമെന്നും അതിനാൽ, സിസിടിവി ക്യാമറകൾ സ്ഥാപിക്കരുതെന്നും കോടതിവ്യക്തമാക്കി.

2005ലാണ് മഹാരാഷ്ട്രയിൽ ആദ്യം ഡാൻസ് ബാറുകൾക്ക് നിരോധനംഏർപ്പെടുത്തിയത്. ബാർഡാൻസ് അശ്ലീലമാണെന്നും, ഇതിൻറെ മറവിൽ വ്യഭിചാരം നടക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു വാദം. എന്നാൽ, ഈനടപടി 2015ൽ ബോംബെ ഹൈക്കോടതി വിലക്കി. തുടർന്ന് സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.