മുഖ്യമന്ത്രി കൊള്ളക്കാരനെന്ന് അധ്യാപകൻ; നടപടിയെടുത്ത് കലക്ടർ; പിൻവലിച്ച് മുഖ്യൻ, കയ്യടി

മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുകയും കൊള്ളക്കാരനെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്ത സർക്കാർ സ്കൂൾ പ്രധാന അധ്യാപകനെതിരെ കലക്ടറുടെ നടപടി. നടപടി വാർത്ത അറിഞ്ഞയുടൻ പിൻവലിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി. മധ്യപ്രദേശിൽ നിന്നാണ് ഇൗ വാർത്ത.

ജബൽപൂർ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകൻ മുകേഷ് തിവാരി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ കൊള്ളക്കാരൻ എന്നുവിളിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ തന്നെ പരാതിയുമായി രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ അധ്യാപകനെ സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.

എന്നാൽ ഈ നടപടി പിൻവലിക്കണമെന്ന് ഉത്തരവിട്ട് അമ്പരപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി കമൽനാഥ്. ‘ഞാൻ എപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമാണെന്നും. കലക്ടറുടെ നടപടി പെരുമാറ്റച്ചട്ടങ്ങൾക്ക് അനുസരിച്ചാണ്. എന്നാൽ വ്യക്തിപരമായി ഇൗ നടപടി അധ്യാപകന് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കും. നല്ല അധ്യാപകൻ വിദ്യാർഥികൾക്ക് നല്ല അറിവാണ് പകരേണ്ടത്. ഭാവിയിൽ അദ്ദേഹം ജോലിയിൽ ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ യാതൊരു അച്ചടക്ക നടപടിയും അദ്ദേഹത്തിനെതിരെ ഇപ്പോൾ സ്വീകരിക്കുന്നില്ല.’കമൽനാഥ് വ്യക്തമാക്കി.