ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് സഹോദരി സുനിത സിങ്ങാണ്. ബീഫ് കയ്യില്‍ വച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ചതിനാണ് സുബോധിനെ കൊന്നതെന്ന് അവർ ആരോപിച്ചു. പിന്നാലെ ആരോപണങ്ങളുമായി ഭാര്യ രഞ്ജിനി റാത്തോറും രംഗത്തെത്തി. സുബോധ് കുമാർ സിംഗിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസ് ഡ്രൈവറുടെ മൊഴി സംഭവം ആസുത്രിതമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
സുബോധ് കുമാര്‍ സിംഗിന്റെയും സുമിത് എന്ന യുവാവിന്റെയും മരണത്തിനു കാരണമായ ബുലാന്ദ്ഷഹര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആള്‍ക്കൂട്ടത്തിന്റെ പുതിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൂന്ന് മിനിറ്റുളള വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ 20 കാരനായ സുമിത് നെഞ്ചില്‍ വെടിയേല്‍ക്കുന്നതിനു മുമ്പായി കല്ലെറിയുന്നതിന്റെ ദൃശ്യവുമുണ്ട്. മാത്രമല്ല ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ ബോധരഹിതനായി വീഴുന്നതും അക്രമികള്‍ തോക്ക് എടുക്കൂ എന്ന് വിളിച്ചു പറയുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.
പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സുമിത് അക്രമണത്തിൽ പങ്കാളിയാകാതെ കാഴ്ചക്കാരനായി മാറി നിൽക്കുകയായിരുന്നുവെന്നായിപുന്നു ഇതേവരെയുള്ള വാദം. പോലീസിനെ അക്രമിക്കുന്ന സുമിതിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്. പീന്നീട് മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ സുമിതിനെ രണ്ടുപേര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
തോക്കുമായി നില്‍ക്കുന്ന ഒരു പൊലീസുകാരനെ ആള്‍ക്കൂട്ടം വളഞ്ഞുവയ്ക്കുന്നതും വിഡിയോ എടുക്കുന്നയാള്‍ തോക്കുകള്‍ പിടിച്ചു വാങ്ങൂ, ആക്രമിക്കൂ, ആക്രമിക്കൂ എന്നു ഒച്ചവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘര്‍ഷമൊഴിവാക്കാന്‍ കണ്ടെടുത്ത പശുവിന്റെ അവശിഷ്ടം സംസ്‌ക്കരിക്കാനുള്ള നീക്കം പ്രതിഷേധക്കാർ തടഞ്ഞുവെന്ന് കരിമ്പ് പാടത്തിന്റെ ഉടമസ്ഥന്റെ ഭാര്യ പ്രീതി രാജ്കുമാർ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. താനും ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സംസ്‌കരിക്കാൻ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം എടുത്ത് പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പ്രീതി പറഞ്ഞു.
രാവിലെ ഏഴുമണിക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്ന് പാടത്ത് 25 പശുക്കളുടെ അവശിഷ്ടം കണ്ടെന്ന് ഭര്‍ത്താവിന് ഫോണ്‍ വന്നു. അവിടെ ചെന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പശുക്കളുടെ തല കയറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. നേരത്തെ അതവിടെ ഉണ്ടായിരുന്നില്ല. അരമണിക്കൂറിനകം വലിയ ആള്‍ക്കൂട്ടം അവിടെ എത്തിച്ചേരുകയാണുണ്ടായതെന്ന് പ്രീതി പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ഭയന്ന രാജകുമാര്‍ ചൗധരി ഇപ്പോള്‍ ഒളിവിലാണ്.
ഭർത്താവിന് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നാൽ മാത്രമേ തനിക്കു നീതി ലഭിക്കുകയുളളുവെന്നും സുബോധ് കുമാര്‍ സിങിന്റെ ഭാര്യ രഞ്ജിനി റാത്തോർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാർ രക്ഷപ്പെടുകയാണെങ്കിൽ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും അവർ പറഞ്ഞു. കുറ്റവാളികൾക്ക് നേരിട്ട് ശിക്ഷ വിധിക്കാൻ എനിക്കു കഴിഞ്ഞിരുന്നുവെങ്കിൽ ഞാൻ ആഗ്രഹിക്കുന്നു.
അദ്ദേഹത്തിനെതിരെ ഇതിനും മുൻപ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്മാർത്ഥതയോടെ തന്റെ ജോലി ഭംഗിയായി നിർവഹിച്ചയാളാണ് തന്റെ ഭർത്താവ്. മുൻപ് ആക്രമണങ്ങൾ നടന്നപ്പോഴും ധീരതയോടെ അദ്ദേഹം അത് നേരിട്ടു. രണ്ട് തവണയാണ് അദ്ദേഹത്തിനു നേരേ വെടിവയ്പ്പുണ്ടായത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നൊടുക്കിയാൽ മാത്രമേ എനിക്ക് നീതി കിട്ടൂ.
എന്റെ ഭർത്താവ് ധീരനായ ഓഫിസറായിരുന്നു. സഹപ്രവർത്തകരെ മുൻപിൽ നിന്നു നയിക്കുന്നയാൾ. എന്നാൽ സംഭവസമയത്ത് സമർത്ഥമായി സഹപ്രവർത്തകർ അദ്ദേഹത്തെ കയ്യൊഴിഞ്ഞു. മരണത്തിന് ഏർപ്പിച്ചു കൊടുത്തു– രഞ്ജിനി പറയുന്നു. എന്റെ ഭർത്താവിന്റെ െകാലയാളികളെ എന്റെ മുന്നിൽ കൊണ്ടു വരൂ... ഈ കൈകൾ കൊണ്ട് ഞാൻ ശിക്ഷ നടപ്പാക്കാം. അവർ പറഞ്ഞു.
ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദാദ്രിയിലെ അഖ്‍ലാഖിന്‍റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടന്നുെവന്ന സംശയം ബലപ്പെടുകയാണ്. സുബോധിന്‍റെ തലയ്ക്ക് വെടിയേറ്റിരുന്നു. സര്‍വീസ് തോക്കും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു.