'യുവാവ് എത്തിയത് ചോര ഒലിപ്പിച്ച്; കെട്ടിയിട്ടത് ഓടിപ്പോകാന്‍ ശ്രമിച്ചപ്പോള്‍'; വെളിപ്പെടുത്തല്‍

മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ടം കെട്ടിയിട്ട അരുണാചല്‍ സ്വദേശി മരിച്ചതില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍. കൈ മുറി‍ഞ്ഞ് ചോര ഒഴുകുന്ന നിലയിലാണ് അശോക്ദാസ് വന്നതെന്ന് നാട്ടുകാരിയായ വിജയകുമാരി മനോരമ ന്യൂസിനോട് പറഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. ഇതോടെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി കെട്ടിയിട്ട ശേഷം പൊലീസില്‍ വിവരമറിയിച്ചത്. കെട്ടിയിട്ട ശേഷം മര്‍ദിച്ചിട്ടില്ലെന്നും അതിനുമുന്‍പ് മര്‍ദനമേറ്റോ എന്നറിയില്ലെന്നും അവര്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അശോക്​ദാസ് മുന്‍ സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തി മദ്യപിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ ആരോപിക്കുന്നു. വീടിനകത്ത് നിന്ന് ബഹളം കേട്ടെന്നും കൈ മുറിഞ്ഞത് അവിടെ വച്ചാണെന്നും സരസുവെന്ന സ്ത്രീ വെളിപ്പെടുത്തി. വീട്ടിലെ ഷോക്കേസിന്‍റെ ചില്ല് പൊട്ടിയ നിലയിലാണെന്നും വീടിനകത്തും വരാന്തയിലും ചോര വീണ പാടുകളുണ്ടെന്നും വീട്ടിലുള്ളവരെ ചോദ്യം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം, തലയിലും നെഞ്ചിലുമേറ്റ ക്ഷതമാണ് അശോക്​ദാസിന്‍റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നാട്ടുകാരായ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍സുഹൃത്തിന്‍റെ വീട്ടിലെത്തി മടങ്ങുംവഴി മൂവാറ്റുപുഴ വാളകം കവലയില്‍ വച്ച് വ്യാഴാഴ്ച രാത്രിയോടെയാണ് യുവാവിന് മര്‍ദനമേറ്റത്. അവശനിലയിലായ അശോക് ദാസിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു. 

Witness on Muvattupuzha lynching case