മുംബൈ എയർപോർട്ടിലും പ്രതിഷേധം; തൃപ്തി മണിക്കൂറുകൾ കാത്തുനിന്നു, വിഡിയോ

കേരളത്തിൽ നിന്നും ശരിക്കും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞാണ് 13 മണിക്കൂറിന്റെ കാത്തിരിപ്പിന് ശേഷം തൃപ്തി ദേശായി മുംബൈയ്ക്ക് വണ്ടി കയറിയത്. എന്നാൽ അവിടെ ചെന്നിറങ്ങിയപ്പോഴും കാത്തിരുന്നത് വൻപ്രതിഷേധം. മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് വിമാനത്തവളത്തിന് പുറത്തുകടക്കാൻ തൃപ്തിക്കായത്.  അർദ്ധ രാത്രിയോടെ മുംബൈയിൽ എത്തിയ തൃപ്‍തി ദേശായെ കാത്ത് നാമജപ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ കാത്തിരുന്നു.  

13 മണിക്കൂർ കൊച്ചി വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയ തൃപ്തിയ്ക്ക് മുംബൈയിലും കാത്തിരുന്നത് സമാനഅനുഭവം. പൊതുജീവിതത്തിൽ ആദ്യമായി നേരിട്ട പിൻമാറ്റത്തിന്റെ അമ്പരപ്പിലാണ് തൃപ്തി. ശരണം വിളിയും നാമജപവുമായി  മുംബൈ ഏയർപോർട്ടിനു മുന്നിൽ തടിച്ചു കൂടി വിശ്വാസികൾ തൃപ്തിയെ പുറത്തിറക്കാൻ അനുവദിച്ചില്ല. ഇതിനിടയിൽ സുരക്ഷ ക്രമീകരണങ്ങൾ ലംഘിച്ച് ചിലർ പ്രധാന കവാടത്തിലേക്ക് തള്ളി കയറാൻ ചിലർ ശ്രമിച്ചതോടെ  സുരക്ഷാ സേനയും ഇടപെട്ടു. പുറത്തിറങ്ങിയാൽ ആക്രമണം ഉണ്ടാകും എന്ന്  സി ഐ എസ് എഫ്  പറഞ്ഞതോടെ തൃപ്തിയും സംഘവും വിമാനത്താവളത്തിനു ഉള്ളിൽ തന്നെ കഴിഞ്ഞു. മുംബൈയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ മലയാളികളാണ് പ്രതിഷേധം നടത്തിയത്. 

പിന്നീട് പൊലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ട ശേഷമാണ് തൃപ്തിയ്ക്ക് വിമാനത്താവളം കടക്കാനായത്.  തുടർന്ന് പൊലീസ് നൽകിയ പ്രത്യേക സുരക്ഷയാണ് തൃപ്തി പൂനെയിലേക്ക് മടങ്ങിയത്.