കഠ്‌‌വ കേസില്‍ ദീപികയല്ല ഇനി പെണ്‍കുട്ടിയുടെ അഭിഭാഷക, ഞെട്ടല്‍: വഴിത്തിരിവ്

രാജ്യം നടുങ്ങിയ കഠ്​വ കൂട്ടമാനഭംഗക്കേസിൽ നിന്നും ഇരയുടെ അഭിഭാഷകയായ ദീപിക സിംഗ് രജാവത്തിനെ മാറ്റിയതായി പെൺകുട്ടിയുടെ കുടുംബം. ഏറെ വിവാദമായ കേസിൽ തുടക്കം മുതൽ ധീരമായി പോരാടിയ ദീപികാ സിംഗ് രജാവത്ത് തങ്ങളുടെ കേസ് വാദിക്കേണ്ടതില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. കേസിനായി സജീവമായി മുന്നിട്ടിറങ്ങിയ ദീപികയ്ക്കെതിരെ വധഭീഷണി അടക്കം ഉയർന്നിരുന്നു. അഭിഭാഷകയുടെ ജീവന്റെ സുരക്ഷയെ കരുതിയാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. കേസില്‍ ഹാജരാകാന്‍ അഭിഭാഷകയ്ക്ക് നല്‍കിയ വക്കാലത്തും കുടുംബം പിന്‍വലിക്കും.

രാജ്യത്ത് എല്ലായിടത്ത് നടന്ന ചർച്ചകളിലും ഉയർന്ന് കേട്ട ശബ്ദമായിരുന്നു ദീപികയുടേത്. കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ നീതിക്കായി ആദ്യം ശബ്ദമുയർത്തിയതും ദീപികയായിരുന്നു. ഇതേ തുടർന്ന് ഇവർക്കെതിരെ അഭിഭാഷകർ തന്നെ രംഗത്തെത്തി. മാനഭംഗപ്പെടുത്തുെമന്നും വധിക്കുെമന്നും പറഞ്ഞ് ഒട്ടേറെ സന്ദേശങ്ങൾ ലഭിച്ചതായി ദീപിക മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നും പെൺകുട്ടിയുടെ നീതിക്കായി അവസാന ശ്വാസം വരെ പോരാടുെമന്നും അവർ ഉറക്കെ പറഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരി 10 ന് രസനയിലെ വീടിന് സമീപത്തുനിന്നുമാണ് എട്ടുവയസുകാരിയെ കാണാതായത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷം ജനുവരി 17ന് വനത്തിൽ നിന്നാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്. മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു മേൽജാതിയിൽപ്പെട്ട പ്രതികള്‍ ഇൗ അരുംകൊല നടത്തിയത്. കുട്ടിയെ മയക്കുമരുന്ന് നല്‍കി ഒട്ടേറെ തവണ ക്രൂരമായ പീഡനത്തിനിരയാക്കിയിരുന്നതായും പോസ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.