ആ ധൈര്യം കാണിച്ചത് രാഹുൽ മാത്രം; പ്രശംസിച്ച് സ്വര ഭാസ്കർ; കയ്യടി

രാജ്യമെങ്ങും മീ ടു വിപ്ലവം തുടരുന്നതിനിടെ ക്യാംപെയിന് പിന്തുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്ത്. മീ ടുവിനെ പിന്തുണച്ചെത്തിയ ദേശീയ രാഷ്ട്രീയത്തിലെ രാഷ്ട്രീയ നേതാവ് രാഹുലാണെന്ന് സ്വര ട്വീറ്റ് ചെയ്തു. മറ്റു നേതാക്കളും ഇത് ശ്രദ്ധിക്കുമെന്നും രാഹുലിനെ പിന്തുടരുമെന്ന‌ാണ് പ്രതീക്ഷയെന്നും താരം ട്വീറ്റ് ചെയ്തു. 

''സ്ത്രീകളെ ബഹുമാനത്തോടെ കാണേണ്ട സമയമായിരിക്കുന്നു. അതിന് തയ്യാറാകാത്തവരുടെ വാതിൽ അടഞ്ഞു തുടങ്ങിയതില്‍ സന്തോഷം. മാറ്റമുണ്ടാകണമെങ്കിൽ സത്യം ഉറക്കെയും വ്യക്തതയോടെയും പറയണം'', എന്നായിരുന്നു രാഹുലിൻറെ ട്വീറ്റ്.

ബോളിവുഡിൽ മീ ടൂ ക്യാംപയിനിൽ കൂടുതൽ താരങ്ങൾ കുടുങ്ങുകയാണ്. സംവിധായകരായ സാജിദ് ഖാൻ, സംവിധായകൻ സുഭാഷ് ഗായ്, നിർമാതാവ് കരിം മൊറാനി എന്നിവർക്കെതിരെയാണ് പുതിയ ആരോപണങ്ങൾ. അതേസമയം, തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കർക്കെതിരെയെടുത്ത കേസ് ദുർബലമാണെന്ന് പൊലീസ് വൃത്തങ്ങൾതന്നെ സൂചന നൽകി. 

നടി  സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാൻ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതൽ സാജിദിന്റെ അസിസ്റ്റന്റായി സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിർമാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡൽഹി സ്വദേശിനിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നിൽ പീഡനം തുറന്നുപറഞ്ഞത്.  സംവിധായകൻ സുഭാഷ് ഗേയ്ക്കെതിരെയും ആരോപണം ഉയർന്നു.  മദ്യപിച്ചെത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായുള്ള ആരോപണം ഒരു സിനിമപ്രവർത്തകയാണ് പങ്കുവച്ചത്. എന്നാൽ പേര് വെളിപ്പെടുത്താൻ ഇവർ തയ്യാറായിട്ടില്ല.

ഇതിനിടെയാണ് തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കർക്കെതിരെയുള്ള കേസ് ജാമ്യംലഭിക്കാവുന്ന വകുപ്പുകൾപ്രകാരമെന്ന് പൊലീസ് ഉന്നതർ സൂചനനൽകിയത്. ഐപിസി 354, 509 വകുപ്പുകൾ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും,  2013ൽ ഈ വകുപ്പുകളിൽവരുത്തിയ ഭേദഗതി പടേക്കറിനു അനുകൂലമായേക്കാമെന്നും പറയുന്നു. അതിനാൽ 7വർഷം വരെ തടവ് ഉൾപ്പെടെ കടുത്ത ശിക്ഷ പടേക്കർ നേരിടേണ്ടിവന്നേക്കില്ല.  പടേക്കറിനെ കൂടാതെ, സംവിധായകൻ രാകേഷ് സാരംഗ്, നിർമാതാവ് സമീ സിദ്ദിഖി, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ എന്നിവരും കേസിൽപ്രതികളാണ്.