ഇടിമിന്നല്‍ പോലും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന സംവിധാനവുമായി ആന്ധ്ര സര്‍ക്കാർ

ഇടിമിന്നല്‍ പോലും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന,കുറ്റമറ്റ മുന്നറിയിപ്പ് സംവിധാനംകേരളത്തിന് മുന്നില്‍ അവതരിപ്പിച്ച് ആന്ധ്ര സര്‍ക്കാര്‍. ഒരുദിവസം  ഇരുപതുലക്ഷംപേര്‍ക്ക് മൊബൈല്‍ ഫോണിലൂടെ വിവരങ്ങള്‍ കൈമാറാനാകുമെന്ന് മലയാളി ഐ.എ.എസ് ഒാഫിസറായ എ.ബാബു വിശദീകരിച്ചു.  

ആന്ധ്രമുഖ്യമന്ത്രിയുടെ ഒാഫിസ് നേരിട്ട് നിയന്ത്രിക്കുന്ന റിയല്‍ടൈം ഗവേര്‍ണന്‍സ് സംവിധാനത്തിന്‍കീഴിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇതില്‍ 16 ശാസ്തജ്ഞരും ഉള്‍പ്പെടുന്നു. ഐ.എസ്.ആര്‍.ഒയുടെ സഹകരണത്തോടെ എല്ലാ താലൂക്കുകളിലും 1600 ഒാട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.  അന്തരീക്ഷത്തിലെ ചെറിയമാറ്റങ്ങള്‍ പോലും ഉടന്‍ തിരിച്ചറിയുന്നു. 1996 മുതല്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നു

ആന്ധ്രയിലെ ഒരുകോടി 42 ലക്ഷം കുടുംബങ്ങളില്‍ 96 ശതമാനം പേരുടെ ടെലിഫോണ്‍ നമ്പരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. പരീക്ഷിച്ച് വിജയിച്ച ഈ അനുഭവസമ്പത്ത് കൈമാറാനുള്ള സന്നദ്ധത കേരളത്തെ അറിയിച്ചു. ആന്ധ്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്ന രാജപ്പ രണ്ടാം ഘട്ട സഹായമായി 35 കോടി രൂപയുടെ ചെക്ക് മന്ത്രി ഇ.പി.ജയരാജന് കൈമാറി.നേരത്തെ പത്തുകോടി രൂപയും രണ്ടായിരം മെട്രിക്ക് ടൺ അരി ഉൾപ്പടെ 16 കോടി രൂപയുടെ അവശ്യവസ്തുക്കളും നൽകിയിരുന്നു. മൊത്തം 51 കോടിരൂപയുടെ സഹായം. ആന്ധ്രനൽകിയതുകയുടെ ഒരു ഭാഗം പമ്പയുടെ പുനരുദ്ധാരണത്തിന് ചെലവിടണമെന്ന് ചിന്ന രാജപ്പ അഭ്യർഥിച്ചു. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ ഉറപ്പു നൽകി.