'ഭർത്താവിനെ കൊല്ലൂ, നമുക്കൊരുമിച്ച് ജീവിക്കാം'; സിനിമയെ വെല്ലും ക്വട്ടേഷൻ കഥ

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. കൊല നടത്തിയ ഹരേഷ് പാഞ്ചലിനെയും (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; വിവാഹിതയായ ശിൽപ്പ(36) കഴിഞ്ഞ രണ്ടുവർഷമായി ഗോപാൽ ഗോഹിൽ(40) എന്നയാളുമായി പ്രണയത്തിലാണ്. ഗോഹിലിനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഒഴിവാക്കാനുള്ള വഴികൾ തേടുകയായിരുന്നു ശിൽപ്പ. 

ഭർത്താവിനെ കൊന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് ശിൽപ്പ ഗോഹിലിനോട് പറഞ്ഞു. എന്നാൽ ഗോഹിൽ വഴങ്ങിയില്ല. തുടർന്ന് ബന്ധുവായ ഹരേഷിനെ പ്രണയം നടിച്ച് ശിൽപ്പ വശത്താക്കി. ഭർത്താവിനെ കൊല്ലണമെന്നും ഒരുമിച്ച് ജീവിക്കാമെന്നും ശിൽപ്പ പറഞ്ഞു. 

ശിൽപ്പയുടെ വാക്കുകേട്ട ഹരേഷ്, ശിൽപ്പയുടെ ഭർത്താവ് ദിലീപിനെ ജഗത്പൂരിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഹരേഷിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ ഹരേഷ്, ശിൽപ്പയുടെ പങ്കും വെളിപ്പെടുത്തി. തുടർന്നാണ് ശിൽപ്പയെയും അറസ്റ്റ് ചെയ്തത്.

പതിനേഴും പതിന്നാലും വയസ്സുള്ള രണ്ട് പെൺമക്കളാണ് ശിൽപ്പക്ക്. ഹരേഷിനും രണ്ടുകുട്ടികളുണ്ട്.