ഫോണിലൂടെ മുത്തലാഖ്, ശേഷം മുറിക്കുള്ളിൽ അടച്ചിട്ട് പീഡനം; യുവതിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ബാരെയിലിയിൽ മുത്തലാഖ് ചെയ്യപ്പെടുകയും ഒരു മാസമായി ഭക്ഷണവും വെള്ളവും നൽകാതെ പൂട്ടയിടുകയും ചെയ്ത സ്ത്രീ മരിച്ചു. റസിയ എന്ന സ്ത്രീയെയാണ് ഭർത്താവ് ഒരു മാസമായി മുറിക്കുള്ളിൽ അടച്ചിട്ടത്. ആറു വയസ്സുള്ള കുട്ടിയുടെ അമ്മയായ റസിയയെ ഫോണിലൂടെയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. 

സ്ത്രീധനം ആവശ്യപ്പെട്ട് പിന്നീട് ഒരു മുറിക്കുള്ളിൽ അടച്ചിടുകയായിരുന്നുവെന്നും റസിയയുടെ സഹോദരി പറയുന്നു. ഒരു മാസത്തിന് ശേഷം ഭർത്താവ് അതീവ ഗുരുതരാവസ്ഥയിലായ റസിയയെ മറ്റൊരു ബന്ധുവിന്റെ വീട്ടിലാക്കുകയായിരുന്നു.‌വിവരം അറിഞ്ഞ ഉടൻ തന്നെ സഹോദരി സ്ഥലത്തെത്തി റസിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. റസിയയുടെ ഭർത്താവ് നഹീം മുമ്പും വിവാഹം ചെയ്തിച്ചുണ്ടെന്നും ആദ്യഭാര്യയെയും സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. ആദ്യം ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാക്കിയ റസിയയെ പിന്നീട് ലക്നൗവിലേക്ക് മാറ്റുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്നാണ് അവർ മരിക്കുന്നത്.