ഭാര്യ എപ്പോഴും ഫോണിൽ, തന്നെ നോക്കുന്നില്ല; വിവാഹമോചനം വേണമെന്ന് ഭർത്താവ്


ഭാര്യയുടെ സോഷ്യൽ മീഡിയ അമിതാസക്തിയിൽ മനംമടുത്ത് ഭർത്താവ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ഭാര്യ മുഴുവൻ സമയവും ഇന്‍റർനെറ്റിൽ മുഴുകിയിരിക്കുകയാണ്. തനിക്കും കുടുംബത്തിനും ഒപ്പം സമയം പങ്കിടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സോഫ്റ്റ്‍വെയർ ഉദ്യോഗസ്ഥനായ നരേന്ദ്രസിങ് വിവാഹമോചനം ആവശ്യപ്പെടുന്നത്. ഒരു വർഷം മാത്രമേ ആയിട്ടുള്ളു ഇവരുടെ വിവാഹം നടന്നിട്ട്. വിവാഹത്തിന്റെ ആദ്യ ദിനം മുതൽ ഭാര്യ ഇന്റർനെറ്റിന്റെ മായികലോകത്ത് മുഴുകിയിരിക്കുകയാണ്. 

രാത്രി ഏറെ വൈകിയും ഭാര്യ ആൺ സുഹൃത്തുക്കളുമായി ചാറ്റിംഗിൽ മുഴുകുന്നതിൽ താൻ അസ്വസ്ഥനാകാറുണ്ട്. ഇത് ചോദ്യം ചെയ്യുമ്പോൾ ഭീഷണിപ്പെടുത്തുകയാണ് പതിവ്. താൻ ഓഫീസിൽ പോകുന്നതോ വരുന്നതോ ഭാര്യ അറിയാറില്ല. തന്റെ വീട്ടുകാരോട് യാതൊരു ബന്ധവും സ്ഥാപിക്കാൻ ഇതുവരെ ഭാര്യക്ക് കഴിഞ്ഞിട്ടില്ല. ബെഡ്റൂമിൽ നിന്ന് പുറത്തിറങ്ങാറില്ല. എപ്പോഴും ഫോൺ കയ്യിൽ കാണും. ഇങ്ങനെ നീളുന്നു നരേന്ദ്ര സിങ്ങിന്റെ ആരോപണങ്ങൾ. കോടതി എന്തായാലും ഇയാളുടെ വിവാഹമോചന അപേക്ഷ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തനിക്കെതിരെ ഉയർന്ന പരാതികളെല്ലാം യുവതി നിഷേധിച്ചു. ഇവർക്ക് അടുത്തമാസം കൗൺസിലിംഗ് നൽകാന്‍കോടതി നിർദേശിച്ചിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളുടെ അമിതഉപയോഗം കുടുംബബന്ധങ്ങൾക്ക് വിള്ളലേൽപ്പിക്കുന്നത് പതിവായിരിക്കുകയാണെന്ന് ഡൽഹി ഹൈക്കോടതി ‍ജ‍‍‍‍ഡ്ജി ഹിമ കോഹ്‍ലി പറഞ്ഞു. ജൂൺ ആദ്യമാണ് ഭാര്യയുടെ ഫേസ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബെംഗളൂരുവിൽ ദമ്പതികൾ ആത്മഹത്യ ചെയ്തത്.