ഡൽഹിയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമാകുന്നു

മുഖ്യമന്ത്രിയും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെ അന്തരീക്ഷമലനീകരണത്തില്‍ നട്ടം തിരിഞ്ഞ് ഡല്‍ഹി. രണ്ട് ദിവസം മുന്‍പ് വീശിയടിച്ച പൊടിക്കാറ്റ് ഡല്‍ഹിയെ തള്ളിവിട്ടത് ഗുരുതര മലിനീകരണത്തിലേക്ക്. വായുവില്‍ കാര്‍ബണ്‍ തോത് കൂടിയതിനെത്തുടര്‍ന്ന് മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പൊടിയെന്ന് പറഞ്ഞാല്‍ പൊടിക്ക് നാണക്കേടാകും, അത്രമാത്രം മലിനമാണ് രാജ്യതലസ്ഥാനത്തിന്റെ അന്തരീക്ഷം. ഏയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് പ്രകാരം ഡല്‍ഹിയിലെ ഇന്നലത്തെ മലനീകരണ തോത് 500 കടന്ന് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.  ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ പത്തിന്റെ നില 796 കടന്ന് ഏറ്റവും ഗുരുതരമായ അവസ്ഥയിലും. ഒരോ വര്‍ഷവും നവംബറില്‍ നഗരത്തെ ബാധിക്കുന്ന പുകമഞ്ഞിനെക്കാള്‍ ഗുരുതരമാണ് നിലവിലെ അവസ്ഥ. 

കട്ടപിടിച്ച പൊടിക്ക് പുറമേ കനത്ത ചൂടും കൂടിയാകുമ്പോള്‍ ‍രാജ്യതലസ്ഥാനത്തെ ജീവിതം ദുസഹമാകുന്നു. രാജസ്ഥാനില്‍ നിന്ന് വീശിയടിച്ച പൊടിക്കാറ്റാണ് അന്തരീക്ഷത്തില്‍ ഇത്രയധികം പൊടി ഉയരാന്‍ കാരണം. 41 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അധികം സമയം തുറസായ സ്ഥലങ്ങളില്‍ ചിലവഴിക്കരുതെന്നും മുന്നറിയിപ്പുണ്ട്.