ബലാത്സംഗത്തിന് ശ്രമിച്ച പിതാവിനെ മകൾ വെട്ടിക്കൊന്നു; അമ്മയും സഹോദരിമാരും കുഴിച്ചിട്ടു

ആസാമിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പിതാവിനെ കോടാലി കൊണ്ട് കൊലപ്പെടുത്തി മകൾ. മൃതദേഹം വീടിന് പിന്നിൽ മറവുചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും നാല് കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ആസാമിലെ ബിസ്വനാഥ് ജില്ലയിൽ മാർച്ച് മൂന്നിന് നടന്ന സംഭവത്തിലെ ദൂരൂഹത നീങ്ങുന്നത് ഇപ്പോഴാണ്. എഴുപത്തിയൊന്നുകാരനായ പിതാവ് വീടിനുള്ളില്‍ വെച്ച് 25 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മകളെ കോടാലി കൊണ്ടാക്രമിക്കാൻ ശ്രമിച്ചു. അതേ കോടാലി പിടിച്ചുവാങ്ങി യുവതി പിതാവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. 

മെയ് 11ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ‌ കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തി. പിന്നീട് നടന്ന അന്വേഷണത്തിനൊടുവിൽ മകൾ കുറ്റം സമ്മതിച്ചു. വീടിന് പിന്നിൽ കണ്ടെത്തിയ കുഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 

കൊലപാതകക്കുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റം മറച്ചുവെച്ചതാണ് കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള കുറ്റം. അമ്മയും രണ്ട് സഹോദരിമാരും സഹോദരനുമാണ് മൃതദേഹം മറവുചെയ്യാൻ യുവതിയെ സഹായിച്ചത്. മൂന്ന് ദിവസത്തോളം പ്ലാസ്റ്റിക് ബാഗിൽ മറച്ചുവെച്ച ശേഷം മാർച്ച് ഏഴിനാണ് ശരീരം മറവുചെയ്തത്. 

ഇയാൾ തുടർച്ചയായി മകളെ പീഡിപ്പിക്കാൻ ശ്രമിക്കുമായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. എന്നാൽ സ്വത്തുതർക്കമോ മറ്റ് പ്രശ്നങ്ങളോ സംഭവത്തിന് പിന്നിലുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.