പാൽഘറിൽ ശക്തി തെളിയിക്കാൻ സിപിഎം

അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന ലോംങ് മാർച്ചിൻറെ ഊർജ്ജമുൾക്കൊണ്ടാണ് മഹാരാഷ്ട്ര പാൽഘർ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പോരാട്ടം. കർഷകരും ആദിവാസി വിഭാഗങ്ങളും ഏറെയുള്ള മണ്ഡലത്തിൽ മുഖ്യകക്ഷികളുടെ വോട്ട് ചോർത്താനും സിപിഎമ്മിനിപ്പോൾ കരുത്തുണ്ട്. 

മുംബൈയിൽനിന്ന് നൂറ്റിമുപ്പത് കിലോമീറ്ററാണ് പാൽഘറിലേക്കുള്ള ദൂരം. നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറിനിൽക്കുന്ന ചെറുഗ്രാമങ്ങളേറെയുള്ള വലിയമണ്ഡലം. ആദിവാസികള്‍ , പിന്നോക്കക്കാർ, കർഷകർ- സാധാരണക്കാരാണ് ഏറെയും. ഈ സാധാരണക്കാരിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. നാട്ടിടവഴികളിലൂടെ വീടുകൾ കയറിയിറങ്ങിയാണ് സ്ഥാനാർഥി കിരൺ ഗഹലയുടെ പ്രചാരണം. 

കഴിഞ്ഞ തവണത്തെ 77,000വോട്ടെന്ന സംഖ്യ ഇരട്ടിപ്പിക്കുകയല്ല, വിജയപ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെന്ന് സ്ഥാനാർഥി. വലിയ വാഗ്ദാനങ്ങളോ, മണ്ഡലത്തിലെ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചുള്ള വമ്പൻ പ്രചാരണപരിപാടികളോ ഇല്ല. പകരം, കിസാൻസഭയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ബൈക്ക് റാലികളാണ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴുള്ള പ്രധാന പ്രചാരണ മാര്‍ഗം.