ടോൾ ചോദിച്ച ജീവനക്കാരന് ബിജെപി എംഎൽഎയുടെ ക്രൂര മർദനം, വിഡിയോ

രാജസ്ഥാനിൽ ടോൾ പ്ലാസ ജീവനക്കാർക്കു നേരെ ആക്രമണമഴിച്ചുവിട്ട് ബിജെപി എംഎല്‍എയും അനുയായികളും. തന്റെ അനുയായികളിൽ നിന്ന് ടോൾ വാങ്ങിയതാണ് എംഎൽഎയെ പ്രകോപിതനാക്കിയത്. രാജസ്ഥാനിലെ ഗാര്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ജീത്മല്‍ കാന്തിന്റെ ക്രൂരമായ മർദനത്തിന് ജീവനക്കാർ ഇരയായത്. എംഎൽഎയും സംഘവും ജീവനക്കാർക്കുനേരെ അസഭ്യവർഷവും നടത്തി. ബധാലിയയിലെ ടോള്‍ പ്ലാസയിലെ ജീവനക്കാരനെ എംഎല്‍എ തലമുടി പിടിച്ച് വലിക്കുകയും മുഖത്തടിയ്ക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി. പച്ച നിറത്തിലുള്ള കുർത്ത ധരിച്ച എംഎൽഎ ജീവനക്കാരന്റെ കരണത്തടിയ്ക്കുന്നതും വിഡിയോയിൽ കാണാം. 

എന്നാല്‍ സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണത്തിനോ പോലീസ് തയ്യാറായിട്ടില്ല. മര്‍ദ്ദനമേറ്റ ജീവനക്കാരന്റെ പരാതി ലഭിക്കാത്തതിനാലാണ് കേസ്  എടുക്കാത്തതെന്നാണ് പൊലീസ് പറയുന്നത്. എംഎല്‍എയും ജീവനക്കാരും തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഭവത്തിന് പിന്നിലെന്നും അവര്‍ക്ക് പരാതിയില്ലെന്നും ബന്‍സ്വാര എസ് പി കലു റാം റാവത് പറഞ്ഞു. സംഭവത്തോട് പ്രതികരിക്കാന്‍ എംഎല്‍എ ജീത്മല്‍ കാന്ത് തയ്യാറായില്ല. ഇതാദ്യമായല്ല ബിജെപി നേതാക്കള്‍ ടോള്‍ പ്ലാസ ജീവനക്കാരെ ആക്രമിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുൻപും ഭരണത്തിന്റെ ബലത്തിൽ ബിജെപി നേതാക്കള്‍ ടോള്‍ പ്ലാസ ജീവനക്കാരെ കൈകാര്യം ചെയ്ത സംഭവങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.