ജനറൽ സെക്രട്ടറി താന്‍ തന്നെയെന്ന് യച്ചൂരി; ഹൈദരാബാദില്‍ പടിയിറക്കമോ..?

ജനറൽ സെക്രട്ടറിയുടെ നിലപാട് പാർട്ടി തള്ളുന്നത് സി.പി.എമ്മിൽ ഇത് ആദ്യമായല്ല. ലൈൻ തള്ളിയതിനെത്തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള പി.സുന്ദരയ്യയുടെ രാജി ചരിത്രത്തിന്റെ ഭാഗമാണ്. അതിന്റെ ഓർമ്മകളാണ് താൻ തന്നെയാണ് ഇപ്പോഴും ജനറൽ സെക്രട്ടറിയെന്ന് വാർത്താസമ്മേളനത്തിൽ സീതാറാം യെച്ചൂരിയെ പറയിപ്പിച്ചതും. 

ജനറൽ സെക്രട്ടറിയായിരുന്ന എസ്.എ.ഡാങ്കെയുടെ നിലപാടിനെതിരായ കലാപമാണ് സി.പി.എമ്മിന്റെ രൂപീകരണത്തിന് തന്നെ കാരണമായത്. പിന്നെയും സെക്രട്ടറിമാരുടെ നിലപാടുകൾ പലഘട്ടങ്ങളിലായി തള്ളിപ്പോവുകയും െചയ്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘവുമായുള്ള കൂട്ടുകെട്ടിന്റെ പേരിലായിരുന്നു പി.സുന്ദരയ്യ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. ക്രിമിലയർ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇ.എം.എസിനും തിരുത്തേണ്ടി വന്നിരുന്നു. 

ജ്യോതിബസു പ്രധാനമന്ത്രിയാകണമെന്ന ഹർകിഷൻ സിങിന്റെ ആഗ്രഹത്തിനെതിരെ രംഗത്തെത്തിയവരുടെ മുന്നിൽ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമായിരുന്നു. കാരാട്ടിനെതിരായ ബദൽരേഖക്കുള്ള അംഗീകാരമായിരുന്നു വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായുള്ള യെച്ചൂരിയുടെ തിരഞ്ഞെടുപ്പ്. എന്നാൽ കാരാട്ടിന്റേയും കേരള ഘടകത്തിന്റേയും ശക്തമായ എതിർപ്പുകളെ മറികടക്കാൻ അദ്ദേഹത്തിനായില്ലെന്നതിന്റെ തെളിവാണ് പുതിയ സംഭവവികാസങ്ങൾ. അതിന്റെ ക്ഷീണവും യെച്ചൂരിയുടെ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു.  

പി.ബിയും, കേന്ദ്രകമ്മിറ്റിയും കൈവിട്ട സാഹചര്യത്തിൽ ഇനി പാർട്ടി കോൺഗ്രസാണ് യെച്ചൂരിയുടെ പ്രതീക്ഷ. മറിച്ചായാൽ ജനറൽ സെക്രട്ടറി പദവിയിൽ നിന്നുള്ള പടിയിറക്കമാകും ഹൈദരാബാദ് കാത്തുവെക്കുന്നത്.