ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത പുകമഞ്ഞിനെതുടര്‍ന്ന് സ്ക്കൂളുകള്‍ക്ക് മൂന്നുദിവസം അവധി നല്‍കി. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്നും കര്‍ശനനിര്‍ദേശമുണ്ട്. രാജ്യതലസ്ഥാനത്തെ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും താല്‍കാലികമായി നിര്‍ത്തിവെച്ചു.

തിങ്കളാഴ്ച വൈകീട്ട് മുതല്‍ ‍ഡല്‍ഹിലെ അന്തരീക്ഷത്തില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. 200 മീറ്ററിനപ്പുറം കാഴ്ച വ്യക്തമല്ല. സുരക്ഷിതനിലയേക്കാള്‍ പത്തുമടങ്ങ് അധികമാണ് നിലവിലെ അന്തരീക്ഷമലിനീകരണതോത്. ദില്‍ഷാദ് ഗാര്‍ഡന്‍ , ദ്വാരക, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍ മലിനീകരണതോത് നാനൂറ് കടന്നു. വായുമലിനീകരണം രൂക്ഷമായതോടെയാണ് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്ക്കൂളുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിപ്രഖ്യാപിച്ചു. ജനങ്ങള്‍ കഴിയുന്നതും വീടുകളില്‍ തന്നെ ഇരിക്കണമെന്നും കര്‍ശനനിര്‍ദേശമുണ്ട്. 

നഗരത്തില്‍ നടക്കാനിരിക്കുന്ന ഹാഫ് മാരത്തണ്‍ ഉള്‍പ്പെടെയുള്ള പരിപാടികളും സര്‍ക്കാര്‍ നിരോധിച്ചു. മലിനീകരണത്തിന്‍റെ തോത് കുറയ്ക്കാനായി കൃത്രിമമഴയ്ക്കുള്ള സാധ്യതയും സംസ്ഥാന സര്‍ക്കാര്‍ തേടുന്നു. ഡല്‍ഹിയ്ക്ക് പുറമെ ഹരിയാനയിലും പഞ്ചാബിലും മലിനീകരണതോത് വര്‍ധിക്കുകയാണ്. വിളവെടുപ്പിന് ശേഷം പാ‍ടങ്ങള്‍ കത്തിച്ചതാണ്  പുകമഞ്ഞിന് കാരണമായത്. വരും ദിവസങ്ങളിലും ശക്തമായ പുകമഞ്ഞിനും മലിനീകരണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.