നടപടികൾ പൂർത്തിയാകുന്നു; മരുമകളുടെ അടിയേറ്റ് മരിച്ച റൂബിയുടെ മൃതദേഹം നാളെ എത്തിക്കും

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമൺ എടമുള സ്വദേശി റൂബിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്നലെ വൈകിട്ട് ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇന്നു പൊലീസ്, കോടതി നടപടികൾ കൂടി പൂർത്തിയാക്കി എൻഒസി ലഭിക്കുന്നതോടെ ബദാസായിദിലുള്ള മൃതദേഹം ബനിയാസ് ആശുപത്രിയിലേക്കു മാറ്റും. ഇവിടെ എംബാമിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം ഇന്ത്യൻ എംബസിയിൽനിന്ന് പാസ്പോർട്ട് റദ്ദാക്കി മൃതദേഹം നാളെ നാട്ടിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകൻ സഞ്ജു മുഹമ്മദ് പറഞ്ഞു.

സഞ്ജുവിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ഷജനയുമായുണ്ടായ വാക്കുതർക്കത്തിൽ റൂബിയെ ചവിട്ടിവീഴ്ത്തി തലപിടിച്ച് തറയിൽ ഇടിച്ചതിനെ തുടർന്നാണു മരണം സംഭവിച്ചത്. ഇരുവരും സന്ദർശകവീസയിൽ യുഎഇയിൽ‍ എത്തിയിട്ട് ഒന്നര മാസമേ അയിട്ടുള്ളൂ. കുറ്റിക്കാട്ടൂകര പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യയാണ് റൂബി. കബറടക്കം ഏലൂർ കുറ്റിക്കാട്ടുകര ജുമാമസ്ജിദിൽ നടക്കും.