യുഎഇയിലേക്കും ഒമാനിലേക്കും ഇന്ത്യക്ക് പ്രവേശനവിലക്ക്; ടിക്കറ്റെടുത്തവരും കാത്തിരിക്കണം

യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നിലവിൽ വന്നു. യുഎഇയിലേക്ക് 10 ദിവസത്തേക്കും ഒമാനിലേക്ക് അനിശ്ചിതകാലത്തേക്കുമാണ് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരടക്കം എല്ലാ യാത്രക്കാർക്കും കുവൈത്ത് പ്രവേശന വിലക്കേർപ്പെടുത്തി. 

ഇന്ത്യയിൽ നിന്നുള്ളവർക്കോ ഇന്ത്യയിൽ 14 ദിവസത്തിനിടെ താമസിച്ചവർക്കോ നേരിട്ട് യുഎഇയിലേക്കും ഒമാനിലേക്കും പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 10 ദിവസത്തിന് ശേഷം  ഇന്ത്യയിലെ കോവിഡ് സാഹചര്യം അനുസരിച്ചായിരിക്കും യുഎഇ വിലക്ക് നീട്ടുന്ന കാര്യം പരിഗണിക്കുന്നത്. ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവരടക്കം ഇനിയും കാത്തിരിക്കണം.  വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം യുഎഇയിലേക്കോ ഒമാനിലേക്കോ എത്താം എന്നതാണ് നിലവിലെ ഏകസാധ്യത. ഗൾഫിൽ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കാനാകുന്നത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ളവർക്ക്  കുവൈത്ത് പ്രവേശനവിലക്ക് കർശനമാക്കി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്ത് പ്രവേശനവിലക്കേർപ്പെടുത്തിയിട്ട് ഒരുവർഷത്തിലേറെയായി. എന്നാൽ ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രവേശനാനുമതി നൽകിയിരുന്നു. ഇന്ത്യയിലെ നിലവിലെ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ എല്ലാവരുടേയും പ്രവേശനാനുമതി റദ്ദാക്കുന്നതായി വ്യോമയാന അതോറിറ്റി വ്യക്തമാക്കി. കുവൈത്ത് പൌരൻമാർ, അവരുടെ അടുത്ത ബന്ധുക്കൾ, കുവൈത്ത് പൌരൻമാരുടെ കുടുംബങ്ങളിലെ ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് മാത്രമാണ് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുന്നത്.