കോവിഡ്; ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും പ്രവേശനവിലക്ക് ഏർപ്പെടുത്തി കുവൈത്ത്

ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരടക്കം എല്ലാ യാത്രക്കാർക്കും കുവൈത്ത് പ്രവേശനവിലക്കേർപ്പെടുത്തി. ഒരു വർഷമായി കുവൈത്ത് ഏർപ്പെടുത്തിയ പ്രവേശനവിലക്കിൽ ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മാത്രമായി അനുവദിച്ചിരുന്ന ഇളവാണ് ഒഴിവാക്കിയത്.   ഒമാൻ, യുഎഇ എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് ഇന്ന് രാത്രിയോടെ പ്രാബല്യത്തിൽ വരും.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്ത് പ്രവേശനവിലക്കേർപ്പെടുത്തിയിട്ട് ഒരുവർഷത്തിലേറെയായി. എന്നാൽ ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രവേശനാനുമതി നൽകിയിരുന്നു. ഇന്ത്യയിലെ നിലവിലെ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ എല്ലാവരുടേയും പ്രവേശനാനുമതി റദ്ദാക്കുന്നതായി വ്യോമയാന അതോറിറ്റി വ്യക്തമാക്കി. കുവൈത്ത് പൌരൻമാർ, അവരുടെ അടുത്ത ബന്ധുക്കൾ, കുവൈത്ത് പൌരൻമാരുടെ കുടുംബങ്ങളിലെ ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് മാത്രമാണ് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈത്തിലേക്ക് പ്രവേശനവിലക്കുള്ളത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം മാത്രമാണ് ഇന്ത്യക്കാർക്ക് കുവൈത്തിലെത്താനാകുന്നത്. ചരക്ക് വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. അതേസമയം, ഇന്ത്യക്കാർക്ക് യുഎഇ പ്രഖ്യാപിച്ച പ്രവേശനവിലക്ക് പ്രാദേശിക സമയം രാത്രി 12നും ഒമാനിലേക്കുള്ള വിലക്ക് വൈകിട്ട് ആറിനും നിലവിൽ വരും. യുഎഇ 10 ദിവസത്തേക്കും ഒമാൻ അനിശ്ചതകാലത്തേക്കുമാണ് പ്രവേശനവിലക്കേർപ്പെടുത്തിയിരിക്കുന്നത്. സൌദിഅറേബ്യ, യുഎഇ, കുവൈത്ത്, ഒമാൻ എന്നീ നാല് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കാനാകില്ല. ഗൾഫിൽ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കാനാകുന്നത്.