ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസമേകി ഷെയ്ഖ് മുഹമ്മദിന്റെ ഫോൺകോൾ

യുഎഇയിലെ ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസത്തിന്റെ ഊർജപ്രവാഹമായി ഷെയ്ഖ് മുഹമ്മദിന്റെ ഫോൺ വിളി. ദുബായ് ഹെൽത്ത്  അതോറിറ്റിയിലെ എമർജൻസി സെന്ററിലേക്ക് വിളിച്ചാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരാണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ് അൽ മക്തൂം ദൈനംദിന പ്രവർത്തനങ്ങൾ ആരാഞ്ഞത്.

‘ഞാൻ മുഹമ്മദ് ബ്ൻ റാഷിദ്’ എന്ന ആമുഖത്തോടെയാണ് എമർജൻസി സെന്ററിലേക്ക് ദുബായ് ഭരണാധികാരിയുടെ വിളിയെത്തിയത്. രാജ്യത്തെ പ്രതിരോധിക്കുന്നതിൽ മുൻ നിരയിലുള്ളവരാണ് നിങ്ങൾ. ഡോക്ടർമാർ, പുരുഷ, വനിതാ നഴ്സുമാർ, രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ അടങ്ങിയ നിങ്ങളുടെയെല്ലാം സേവനത്തിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു’-ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

താങ്കളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നു ഉദ്യോഗസ്ഥ അറിയിച്ചു. തുടർന്ന് കോവിഡ് പ്രതിരോധ നടപടികളും രോഗികൾക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങളും അവർ വിശദീകരിച്ചു. എല്ലാം സാകൂതം കേട്ട ഷെയ്ഖ് മുഹമ്മദ് ആരോഗ്യ മേഖലയിലുള്ളവർക്ക് വേണ്ടി പ്രാർഥിച്ചും എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തുമാണ് ഫോൺ വച്ചത്.