മുപ്പത് മണിക്കൂർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി രഞ്ജു രഞ്ജിമാർ

മുപ്പത് മണിക്കൂർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. പാസ്പോർട്ടിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഡിപോർട്ട് ചെയ്യാനായിരുന്നു ശ്രമം. അഭിഭാഷകരും ഇന്ത്യൻ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങൾ ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാനായത്. 

പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പലതവണ ദുബായിയിൽ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഇമിഗ്രേഷൻ പരിശോധനയിലാണ് സിസ്റ്റത്തിൽ പുരുഷൻ എന്നാണ് രേഖപ്പെടുത്തിയതെന്ന് ശ്രദ്ധയിൽപെട്ടത്.   ഇതോടെ  പാസ്പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയത്തിൽ ഡിപോർട്ട് ചെയ്യാനായി നീക്കം. ദുബായിയിൽ സ്വന്തം സംരംഭവുമായി ബന്ധപ്പെട്ട് വന്ന രഞ്ജു പക്ഷെ തിരിച്ചുപോകാൻ തയ്യാറായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ അധികൃതരെ കാര്യം ധരിപ്പിച്ചു.  ഇന്ത്യൻ കോൺസുലേറ്റും ദുബായ് ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും ഇടപെട്ടതോടെ ദുബായിൽ തുടരാൻ അനുവദിക്കുകയായിരുന്നു.

ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞ രഞ്ജു രാവിലെ ആണ് പുറത്തിറങ്ങിയത്. പോരാട്ടം വിജയിച്ചതിന്‍റെ സന്തോഷം ഫെയ്സ്ബുക്കിലും പങ്കിട്ടിരുന്നു. തന്‍റെ സമൂഹത്തിൽ നിന്നുള്ളവർക്ക്  ദുബായിയിൽ ഇനി സ്വാതന്ത്ര്യത്തോടെ വരാമെന്ന പ്രത്യാശയും ഫെയ്സ്ബുക്കിൽ പങ്കുവച്ചു.