മക്കയില്‍ റമസാനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങൾ തുടങ്ങി

മക്കയില്‍ റമസാനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങൾ തുടങ്ങി. തീർഥാടകർക്കു മികച്ച സൗകര്യം ഉറപ്പുവരുത്താൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിക്കും. മെയ് ആദ്യവാരമാണ് ഇത്തവണത്തെ റമസാൻ. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കു മെച്ചപ്പെട്ട സൌകര്യങ്ങളും സേവനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. മെയ് ആദ്യവാരമാണ് ഇത്തവണത്തെ റമസാൻ ആചരിക്കുന്നത്. റമസാൻ സീസണിൽ മുൻവർഷത്തേക്കാൾ പത്തു ശതമാനം കൂടുല്‍ തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.  ഇരു ഹറമുകളിലുമായി 75 ലക്ഷം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷ. തീർഥാടകരുടെ സുരക്ഷയ്ക്കും മെച്ചപ്പെട്ട സൌകര്യങ്ങള്‍ക്കും വേണ്ട ഒരുക്കങ്ങള്‍ വിവിധ വകുപ്പുകൾക്ക് കീഴില്‍ തുടങ്ങി. 

സേവനത്തിനായി 12,000 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. മക്കയിലെ അൻപതിലധികം തുരങ്കങ്ങളുടെ അറ്റക്കുറ്റ പണികൾ റമദാനു മുൻപു പൂർത്തിയാക്കുo. ഹറമിനടുത്തു താത്കാലിക നിരീക്ഷകരായി നാന്നൂറു പേരെ നിയോഗിക്കുo. തീർഥാടകരുടെ സുരക്ഷക്കായി പതിനായിരം താല്‍കാലിക സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും. സീസണിലെ ഒരുക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഹജ്ജ് ഉംറ മന്ത്രാലയം പ്രതേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നേരിട്ടാണ് ഒരുക്കങ്ങൾക്കു നേതൃത്വം നൽകുന്നത്.