സൗദിയിൽ വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ട് വൻപദ്ധതികൾ

സൌദി അറേബ്യയിൽ വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള വൻപദ്ധതികൾ പ്രഖ്യാപിച്ചു. വ്യവസായം, ഊർജം തുടങ്ങിയ മേഖലകളിൽ നാൽപ്പത്തിഅയ്യായിരം കോടി ഡോളറിൻറെ പദ്ധതികളാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്. 

രാജ്യാന്തര വ്യവസായിക, ലോജിസ്റ്റിക്സ് സേവന മേഖലയാക്കി സൌദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.  പത്തുവർഷത്തിനകം പൂർത്തിയാക്കുന്ന 37 പദ്ധതികളിലൂടെ16 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.  സൌദി കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് ആൻഡ് ലോജിസ്റ്റിക് പദ്ധതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഊര്‍ജം, വ്യവസായം, ഖനനം, ലോജിസ്റ്റിക് സേവനങ്ങള്‍ എന്നീ നാലു മേഖലകളില്‍ പ്രാദേശിക, രാജ്യാന്തര നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1.7 ലക്ഷം കോടിയിലേറെ റിയാലിന്‍റെ നിക്ഷേപമുണ്ടാകുമെന്നാണ് പ്രതീക്ഷ. റിയാദിൽ നടന്ന ദേശീയ വ്യവസായ വികസന ഫോറത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പദ്ധതികൾക്കു മന്ത്രിസഭ പൂർണ പിന്തുണ പ്രഖ്യാപിച്ചു.