ഖത്തറിനെതിരെ ലോക വ്യാപാര സംഘടനയ്ക്ക് യു.എ.ഇ പരാതി നൽകി

ഖത്തറിനെതിരെ ലോക വ്യാപാര സംഘടനയ്ക്ക് യു.എ.ഇ പരാതി നൽകി. യു.എ.ഇയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നാരോപിച്ചാണ് പരാതി. ഖത്തറിനെതിരെ ഉപരോധം തുടരുന്ന പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ നടപടി.

യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കു ഖത്തര്‍ വാണിജ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയെന്നാരോപിച്ചു ലോക വ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സമിതിയിലാണ് പരാതി നൽകിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകളും മറ്റ് ഉല്‍പ്പന്നങ്ങളും രാജ്യത്ത് വില്‍ക്കരുതെന്ന് ഫാര്‍മസികള്‍ക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യുഎഇ ആരോപിച്ചു. ഖത്തറിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന അംഗീകൃത കമ്പനികളില്‍ നിന്ന് യുഎഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങളെ ഒഴിവാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നുവെന്നോരോപിച്ചു 2017 ജൂണിൽ യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര,വാണിജ്യ ബന്ധം അവസാനിപ്പിച്ചിരുന്നു.  ഇതിനെതിരെ 2017 ഓഗസ്റ്റിൽ ഖത്തര്‍ ലോക വാണിജ്യ സംഘടനയ്ക്കു നൽകിയ പരാതിയിൽ നടപടികള്‍ തുടര്‍ന്നുവരികയാണ്.