ദുബായ്- മസ്ക്കറ്റ് നഗരങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ്; യാത്രാസമയം ആറുമണിക്കൂർ

ദുബായ്, മസ്ക്കറ്റ് നഗരങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിച്ചു. അബു ഹെയിൽ ബസ് സ്റ്റേഷനിൽ നിന്നും ദിവസവും മൂന്നു സർവീസുണ്ടാകും. ആറു മണിക്കൂറാണ് യാത്രാസമയം. 

ഒമാനിലേക്ക് വിനോദസഞ്ചാരത്തിനും വ്യവസായത്തിനുമായി പോകുന്ന മലയാളികളടക്കമുള്ളവർക്ക് പുതിയ ബസ് സർവീസ്. ദുബായിൽ നിന്നും മസ്ക്കത്തിലേക്ക് അൻപത്തിയഞ്ചു ദിർഹവും മടക്കയാത്രയും കൂടിയുണ്ടെങ്കിൽ തൊണ്ണൂറു ദിർഹവുമാണ് നിരക്ക്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായി ദുബായിൽ നിന്നും പുറപ്പെടുന്ന ബസ് ആറു മണിക്കൂറു കൊണ്ട് മസ്ക്കറ്റിലെത്തും. അബു ഹെയിൽ ബസ് സ്റ്റേഷനിൽ നിന്ന് ദിവസവും 3 സർവീസുണ്ടാകും. രാവിലെ 7.30, ഉച്ചകഴിഞ്ഞ് 3.30, രാത്രി 11.00 എന്നിങ്ങനെയാണു സമയം. എയർപോർട്ട് ടെർമിനൽ 2, റാഷിദിയ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും യാത്രക്കാരെ കയറ്റും.

സൗജന്യ വൈഫൈ സേവനവും നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള ആഡംബര ബസുകളിൽ അൻപതു സീറ്റുകളുണ്ടായിരിക്കുമെന്നു പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ: അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു. ടിക്കറ്റുകൾ ആദ്യഘട്ടത്തിൽ കൗണ്ടറുകളിൽ നിന്നു ലഭ്യമാണ്.  മസ്കത്തിലേക്കും തിരിച്ചും സ്വകാര്യ ഒാപ്പറേറ്റർമാർ സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രാനിരക്കു കൂടുതലാണ്. പുതിയ സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച് ആർടിഎയും ഒമാൻ ദേശീയ കമ്പനിയായ മുവസലാത്തും തമ്മിൽ കരാർ ഒപ്പുവച്ചു. അതേസമയം, വീസ എടുക്കേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്തമായിരിക്കും.