രാജൻപിള്ള നാട്ടിലേക്ക് മടങ്ങിയത് 30 വർഷത്തെ പ്രവാസത്തിനു ശേഷം; പക്ഷേ വിധി കാത്തുവച്ചത്..

മൂന്നു പതിറ്റാണ്ടുനീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പറന്നിറങ്ങിയ മനുഷ്യനെ കാത്തിരുന്നത് വിധിയുടെ കൊടുംക്രൂരത. എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാ മധ്യേ വാഹനാപകടമാണ് കൊല്ലം ശൂരനാട് സ്വദേശി രാജന്‍ പിള്ളയുടെ ജീവനെടുത്തത്. ഇവർ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.  

ഷാർജയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് തിരിക്കും വഴിയാണ് അപകടം നടന്നത്. അച്ഛനെ എയർപോർട്ടിൽ നിന്നും കൂട്ടികൊണ്ടുപോകാനെത്തിയ ഏക മകൻ അമലിനും ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരുക്കേറ്റു. ഇതിൽ അമലിന്റെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 30 വര്‍ഷമായി ഷാര്‍ജ പൊലീസില്‍ ജോലി ചെയ്തു വരികയായിരുന്നു രാജന്‍ പിള്ള.