യാതൊരു പരിചയവുമില്ലാത്ത ഇന്ത്യക്കാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും നിയമവിരുദ്ധമായ രീതിയിൽ ഗർഭം ധരിക്കുകയും ചെയ്ത 30 വയസുള്ള ഫിലിപ്പിൻ യുവതിയ്ക്ക് ഒരു മാസം തടവുശിക്ഷ. സെയിൽസ് വുമണായിരുന്ന യുവതി ഏതാനും ദിവസം മാത്രമാണ് ദുബായിൽ ഉണ്ടായിരുന്നത്. ജനുവരിയിൽ ജുമൈറ ബീച്ച് റോഡിൽ വച്ച് ഒരു ഇന്ത്യക്കാരനെ പരിചയപ്പെട്ടു. ഇയാളുടെ പേരോ നമ്പറോ ഒന്നും അറിയില്ല. രണ്ടുപേരും ജുമൈറ ബീച്ച് ഭാഗത്തേക്ക് പോവുകയും സുരക്ഷിതമല്ലാത്ത രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
ഏതാനും മാസങ്ങൾക്ക് ശേഷം ഫിലിപ്പിനോ യുവതിയ്ക്ക് വയറുവേദന അനുഭവപ്പെട്ടു. ശുചിമുറിയിൽ പോയപ്പോൾ ഭ്രൂണത്തിന്റെ ചിലഭാഗം പുറത്തുവന്നതായി ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് താൻ ഗർഭിണിയാണെന്ന കാര്യം യുവതി തിരിച്ചറിഞ്ഞത്. അവിവാഹിതയായ യുവതി ആശുപത്രിയിൽ പോയപ്പോഴാണ് ഏഴു മാസം ഗർഭിണിയാണെന്ന കാര്യം വ്യക്തമായത്. പെൺകുഞ്ഞിന് യുവതി ജന്മം നൽകിയെങ്കിലും ആശുപത്രി അധികൃതർ വിവരങ്ങൾ ദുബായ് പൊലീസിനെ അറിയിച്ചു. തുടർന്നാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.
അപരിചതനായ വ്യക്തിയുമായി പരസ്പര സമ്മതത്തോടെ യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യം യുവതിയും ദുബായ് കോടതിയിൽ സമ്മതിച്ചു. ചൊവ്വാഴ്ച നടന്ന വാദത്തിനു പിന്നാലെ ജാമ്യത്തിലായിരുന്ന യുവതിയെ കോടതിയിൽ ഹാജരാക്കൻ ജഡ്ജി നിർദേശിച്ചു. ഉച്ചയോടെ, ഫിലിപ്പിനി യുവതിയ്ക്ക് ഒരു മാസം തടവുശിക്ഷയും അതിനുശേഷം നാടുകടത്താനും ഉത്തരവിടുകയായിരുന്നു. വിധിയ്ക്കുശേഷം 15 ദിവസത്തിനുള്ളിൽ യുവതിയുടെ ശിക്ഷ ആരംഭിച്ചിരിക്കണമെന്നാണ് നിർദേശം.
അഞ്ജാതനായ പുരുഷന്റെ വിവരങ്ങൾ ചോദിച്ചപ്പോൾ, അയാൾ ഇന്ത്യക്കാരനാണെന്നു മാത്രമേ അറിയൂ എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ‘എനിക്ക് അയാളുടെ പേരോ നമ്പറോ അറിയില്ല. അയാൾ എന്നെ കണ്ടപ്പോൾ മനോഹരമായ രീതിയിൽ സംസാരിച്ചു. പിന്നീട്, പരസ്പരം ബന്ധപ്പെടാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചു. ഞാൻ സമ്മതിച്ചു. ജുമൈറയിലെ ഒഴിഞ്ഞ ഒരു സ്ഥലത്തുപോയി ഞങ്ങൾ ബന്ധപ്പെട്ടു. സുരക്ഷിത മാർഗങ്ങൾ ഒന്നും ഉപയോഗിച്ചിരുന്നില്ലെന്ന് പിന്നീടാണ് ഞാൻ ശ്രദ്ധിച്ചത്. ചില ആരോഗ്യപ്രശ്നങ്ങൾ തോന്നിയിരുന്നു. ഏതാണ്ട് ഏഴുമാസത്തിനുശേഷമാണ് ഗർഭിണിയാണെന്ന കാര്യം അറിയുന്നത്’– ഫിലിപ്പിനി യുവതി കോടതിയിൽ പറഞ്ഞു.