ദുബായ് ; പതിനൊന്ന് ലക്ഷം ദിർഹം(രണ്ടു കോടിയോളംരൂപ) തിരിമറി നടത്തിയെന്ന കേസിൽ മലയാളി യുവാവിനെ ദുബായ് കോടതി വെറുതെവിട്ടു. മലപ്പുറം സ്വദേശി മുഹമ്മദ് ഷനോജാണ് കേസിൽ നിന്ന് മോചിതനായത്.
ദുബായിലെ ഒരു കമ്പനിയിൽ കഴിഞ്ഞ ഏഴ് വർഷമായി ജോലി ചെയ്തുവരികയായിരുന്ന ഷനോജ് . 2016 മാർച്ചിൽ രാജിവച്ചു. തുടർന്ന് കമ്പനി, പണാപഹരണം ആരോപിച്ച് ഷനോജിനെതിരെ പൊലീസിൽ പരാതി നൽകി. റാഷിദിയ്യ പൊലീസ് ഷനോജിനെ കസ്റ്റഡിയിലെടുക്കുകയും ഏഴ് ദിവസം ജയിലിലടക്കുകയും ചെയ്തു. തുടർന്ന് ദുബായിലെ അൽ കബ്ബാൻ അസോസിയേറ്റ്സിലെ ലീഗൽ കൺസൾട്ടൻ്റ് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമസഹായത്തോടെ ജാമ്യത്തിലിറങ്ങുകയും ദുബായ് കോടതിയിൽ കേസ് നടത്തുകയും ചെയ്തു. ഷനോജിൻ്റെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ കാര്യങ്ങൾ അഭിഭാഷകർ ബോധ്യപ്പെടുത്തുകയും തുടർന്ന് കോടതി വാദി ഭാഗം സമർപ്പിച്ച രേഖകളുടെ നിജസ്ഥിതിയും കണക്കുകളുടെ ആധികാരികതയും പരിശോധിക്കാനായി കേസ് ഫയല്‍ ഒരു അക്കൗണ്ടിങ് വിദഗ്ധന് കൈമാറുകയും ചെയ്തു. കോടതിക്ക് കൈമാറിയ ഇൗ റിപോർട്ടിൽ പണാപഹരണം നടത്തിയതായി കണ്ടെത്താൻ തക്ക കാര്യങ്ങൾ ഉള്ളതായി കാണുന്നില്ല എന്നാണ് വിദഗ്ധർ കോടതിയെ ബോധിപ്പിച്ചത്. തുടർന്ന് ദുബായ് പ്രാഥമിക ക്രിമിനൽ കോടതി ഷനോജ് നിരപരാധിയാണെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കുകയായിരുന്നു. എന്നാൽ വാദി ഭാഗം കമ്പനി വീണ്ടും അപ്പീൽ ഫയൽ ചെയ്യുകയും കുറ്റം തെളിയിക്കാൻ തക്ക തെളിവുകളുടെ അഭാവത്തിൽ അപ്പീൽ കോടതി പ്രാഥമിക കോടതിയുടെ വിധി ശരിവച്ചുകൊണ്ട് അപ്പീൽ തള്ളുകയുമായിരുന്നു.ഇപ്പോൾ കമ്പനിക്കെതിരെ ഷനോജ് ഫയൽ ചെയ്ത കേസ് ദുബായ് കോടതിയിൽ നടന്നുവരുന്നു.