എ.ആര്‍.റഹ്‌മാന് ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത 'സ്ലം ഡോഗ് മില്യണയര്‍' എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനം യഥാര്‍ഥത്തില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയതല്ലെന്ന് വെളിപ്പെടുത്തി രാം ഗോപാൽ വർമ. ഗാനം ചിട്ടപ്പെടുത്തിയത് ഗായകൻ സുഖ്‌വിന്ദർ സിങ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഫിലിം കമ്പാനിയനു നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ ഈക്കാര്യം വെളിപ്പെടുത്തിയത്.
2008 ൽ സുഭാഷ് ഘായ്‌യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ 'യുവരാജ്' എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം 'ജയ് ഹോ' എന്ന ഗാനം സുഖ്‌വിന്ദർ സിങ് ചിട്ടപ്പെടുത്തിയത്. ആ സമയത്ത്, റഹ്മാൻ ലണ്ടനിലായിരുന്നു. ഗാനം പെട്ടന്ന് ചിത്രീകരിക്കാന്‍ സുഭാഷ് ഘായ് ആവശ്യപ്പെട്ടപ്പോള്‍ പാട്ട് ചിട്ടപ്പെടുത്താൻ റഹ്മാൻ സുഖ്‌വിന്ദറിനെ ഏൽപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം 'ജയ് ഹോ' ഗാനം സൃഷ്ടിച്ചത്. എന്നാൽ ഈ ഗാനം 'യുവരാജ്' എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമാതാവ് തീരുമാനിക്കുകയും ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം 'സ്ലം ഡോഗ് മില്യണയർ' എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു.
സുഖ്‌വിന്ദർ സിങ് ചിട്ടപ്പെടുത്തിയ ഈണമാണ് തന്നിൽ നിന്നും കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ തനിക്ക് നല്‍കിയതെന്നറിഞ്ഞപ്പോള്‍ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചു. എന്നാല്‍ റഹ്മാന്‍ സംവിധായകന് മഹത്തായ ഒരു മറുപടി നല‍്കിയെന്നും ‘സർ, നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’ എന്നായിരുന്നു റഹ്മാന്റെ പ്രതികരണമെന്നു രാം ഗോപാൽ വർമ കൂട്ടിച്ചേര്‍ത്തു.