‘വഞ്ചിച്ചു; പണം തട്ടാൻ ശ്രമിച്ചു’; മുന്‍ കാമുകനെതിരെ അമല പോളിന്റെ പരാതി; അറസ്റ്റ്

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സി‌ങ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിനാണ് അമല പോള്‍ പരാതി നൽകിയത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടായെന്നും നടി പരാതിയിൽ ആരോപിക്കുന്നു.

2020 നവംബറില്‍ ഗായകൻ കൂടിയായ ഭവ്നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. 2018 ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. അതിൽ ഭവ്നിന്ദറിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചെന്നും റിപ്പോർട്ടുണ്ട്.

അമല പോളും ഭവ്‌നിന്ദറും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. എന്നാൽ തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഭവ്‌നിന്ദര്‍ തന്നെ മാനസികവും സാമ്പത്തികവുമായി സമ്മർദ്ദത്തിലാക്കിയെന്ന് അമല പോൾ പറയുന്നു. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തി എന്നും നടി ആരോപിച്ചു.

2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അമല വിവാഹിതയായെന്ന വാർ‌ത്ത പരന്നതോടെ അവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് നടി വ്യക്തമാക്കി. തൊട്ടുപിന്നാലെ ഭവ്നിന്ദര്‍ അവ നീക്കം ചെയ്തു. ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും വിവാഹചിത്രമെന്ന തരത്തില്‍ നിരവധി പേരാണ് അത് ഷെയര്‍ ചെയ്തത്.

നാലു വർഷത്തെ പ്രണയത്തിനു ശേഷം 2014 ൽ സംവിധായകൻ എ.എൽ. വിജയ്‍യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടി. അതിനു ശേഷമാണ് ഭവ്നിന്ദറെ പരിചപ്പെടുന്നതും പ്രണയത്തിലാകുന്നതും. കഡാവർ ആണ് അമല പോളിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രം ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിനെത്തിയത്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ, പൃഥ്വിരാജിന്റെ ആടുജീവിതം എന്നിവയാണ് നടിയുെട പുതിയ പ്രോജക്ടുകൾ.