ഇരിപ്പിടങ്ങള്‍ നിറച്ച് രാജ്യാന്തര ചലച്ചിത്രോൽസവം; മനം നിറഞ്ഞ് തിയറ്ററുടമകൾ

സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നിട്ടും ആളെത്താത്ത ഇരിപ്പിടങ്ങളെ നിറച്ച് രാജ്യാന്തര ചലച്ചിത്രോൽസവം. ഐ.എഫ്‌.എഫ്. കെയുടെ ഇരുപത്തിയഞ്ചാം പതിപ്പിന് ആതിഥ്യമരുളുന്ന കൊച്ചിയിൽ  തിയറ്ററുടമകൾ സന്തുഷ്ടരാണ്.

കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിലെ തിയറ്ററുകൾ നിറയുകയാണ്. മുഖ്യധാര മലയാള സിനിമയല്ല മറിച്ച് ഭാഷാതീതമായ ഫെസ്റ്റിവൽ സിനിമകൾ കൊണ്ടുവന്ന പ്രേക്ഷകരെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കൊച്ചിയിലെ തിയറ്ററുടമകൾ. കോവിഡ് മഹാമാരി തച്ചുടച്ച വ്യവസായങ്ങളിൽ ഏറ്റവും ഒടുവിൽ തിരിച്ചുവരവ് നടത്തിയത് സിനിമയാണ്. വിജയ് ചിത്രമായ മാസ്റ്റർ മാസങ്ങൾക്ക് ശേഷം തിയറ്റർ ഉണർത്തിയെങ്കിലും ഈ കോവിഡ് കാലത്ത് റിലീസായ മുഖ്യധാരാ മലയാള സിനിമകൾക്ക് ഇനിയും പ്രേക്ഷകരെ തിയറ്ററിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല . അതിന് കാരണം കോവിഡല്ലെന്ന്  ഫെസ്റ്റിവലിനെത്തുന്ന പ്രേക്ഷകരെ ചൂണ്ടിക്കാട്ടി പറയുകയാണ്  തിയറ്റർ ഉടമകൾ.

ദേശാഭാഷാന്തരങ്ങൾക്കൊപ്പം  ഫെസ്റ്റിവലിലെ മലയാള സിനിമ കാണാനും ആളുണ്ടെന്ന് തിയറ്ററുടമകൾ പറയുന്നു.ചുരുക്കത്തിൽ കാമ്പുള്ള മലയാള സിനിമകളുണ്ടായാൽ ഈ കോവിഡ് കാലത്തും പ്രോട്ടോക്കോൾ പാലിച്ച് ജനം തിയറ്ററിലെത്തും എന്നതിന് തെളിവാണ് ചലച്ചിത്ര മേളയെന്നും കൊച്ചിയിലെ തിയറ്ററുടമകൾ പറയുന്നു.