നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ വേദനയിലാണ് തെന്നിന്ത്യന്‍ സിനിമാലോകം. ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത മരണമാണിതെന്നും അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും നൃത്തസംവിധായിക കലാ മാസ്റ്റര്‍ പറഞ്ഞു. മീനയും വിദ്യാസാഗറും കലാ മാസ്റ്ററുടെ അടുത്ത സുഹൃത്തുക്കളാണ്. 'ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മീനയെ അഴകോടെ തങ്കത്തട്ടില്‍ വച്ചാണ് അദ്ദേഹം നോക്കിയിരുന്നത്. അത്രയും നല്ല മനുഷ്യനാണ്. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. എന്തുരോഗം വന്നാലും അധികകാലം കൂടുതല്‍ അദ്ദേഹം ആശുപത്രിയില്‍ കിടന്നിട്ടില്ല. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല.
കഴിഞ്ഞ മൂന്ന് മാസമായി മറ്റൊരു ശ്വാസകോശം ലഭിക്കുന്നതിനായി മീന പരമാവധി ശ്രമിക്കുകയായിരുന്നു. എന്നാൽ വിദ്യാസാഗറിന്റേതുമായി പൊരുത്തപ്പെടുത്ത ഒന്ന് കിട്ടിയില്ല.
അദ്ദേഹത്തിന് കോവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. അതല്ല മരണകാരണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞാന്‍ നേരില്‍ പോയി കണ്ടിരുന്നു. എന്നോട് പിറന്നാള്‍ ആശംസകളൊക്കെ പറഞ്ഞിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവയ്ക്കാമെന്നും പറഞ്ഞിരുന്നു. അതിന് ശേഷം പക്ഷിയില്‍ നിന്നുള്ള അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്'. കലാ മാസ്റ്ററുടെ വാക്കുകൾ ഇങ്ങനെ.