വാരാണസിയിലെ തട്ടുകടയിൽ പലഹാരം രുചിക്കാൻ അജിത്ത്; അപ്രതീക്ഷിതം

അഭിനയത്തിലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്കും അപ്പുറം തെന്നിന്ത്യ അജിത്തിനെ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ചില ശൈലികൾ കൊണ്ടും കൂടിയാണ്. വാഹനങ്ങളോടുള്ള ഇഷ്ടം, ആരാധകരെ, കഷ്ടപ്പെടുന്നവരെ ചേർത്ത് പിടിക്കുന്ന സ്വഭാവം. അതിനൊപ്പം ജീവിതത്തിൽ പുലർത്തുന്ന ലാളിത്യം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. തെരുവോരത്തെ കടയിൽ ഭക്ഷണം കഴിക്കാനെത്തിയ താരത്തെ മനസിലാക്കിയ ആരാധകന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വാരാണസിയിലാണ് അജിത്ത്. വാരാണസിയിലെ ഒരു തട്ടുകടയിൽ പലഹാരം കഴിക്കാനായി താരം എത്തി. ജാക്കറ്റും മാസ്കുമൊക്കെ ധരിച്ചെത്തിയ അജിത്തിനെ ആദ്യം കച്ചവടക്കാരൻ തിരിച്ചറിഞ്ഞില്ല. പക്ഷേ കഴിക്കാനായി മാസ്ക് മാറ്റിയപ്പോൾ കച്ചവടക്കാരൻ അജിത്തിനെ തിരിച്ചറിഞ്ഞു. 

‘അദ്ദേഹം ബനാറസി ചാട്ടുകളെല്ലാം ഏറെ ആസ്വദിച്ചു കഴിച്ചു. ടമാറ്റര്‍ ചാട്ടുകളും വിവിധതരം മധുരപലഹാരങ്ങളും ഏറെ ഇഷ്ടമായി. പിറ്റേദിവസവും അദ്ദേഹം കടയിലേക്ക് എത്തി. വിഭവങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം എങ്ങനെയെന്ന് ചോദിച്ചറിയുകയും അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു’ കടയുടമ ശുഭം കേസരി പറയുന്നു. യാത്രയുടെ ഭാഗമായി അജിത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി.