ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി?; എം.എൻ.കാരശ്ശേരി പറയുന്നു

വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി: ചിത്രം കടപ്പാട്; സോഷ്യൽ മീഡിയ

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.’ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ഈ പോസ്റ്റ് നിമിഷങ്ങൾ െകാണ്ടാണ് കേരളത്തിൽ ചർച്ചയായത്. സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ ചില ബിജെപി നേതാക്കൾ അടക്കം ഒരു വിഭാഗം രംഗത്തുവന്നു.

‘വാരിയംകുന്നൻ’ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. ഹർഷദും റമീസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നു. ഇതുമാത്രമാണ് അണിയറക്കാർ പുറത്തുവിട്ട വിവരം. എന്നാൽ ഹിന്ദുക്കളെ കൊന്നൊടുക്കിയ ഒരാളെ കുറിച്ചുള്ള സിനിമയിൽ നിന്നും പൃഥ്വി പിൻമാറണമെന്നാണ് എതിർക്കുന്നവരുടെ ആവശ്യം. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിലെ ഇൗ നായകൻ എന്ന പൃഥ്വിയുടെ കുറിപ്പിലെ വരിയിലാണ് ഈ പോസ്റ്റ് അക്കൂട്ടർ ചർച്ചയാക്കിയത്. ഇതേക്കുറിച്ച് എം.എൻ.കാരശ്ശേരി മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനോ?

ഈ ചോദ്യത്തിന് ഒറ്റവരി ഉത്തരം അല്ല എന്നുതന്നെയാണ്. മലബാർ കലാപത്തിന്റെ നായകനാണ് വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹം ഒരിക്കലും അഹിംസാ വാദിയായിരുന്നില്ല. വാളെടുത്ത വ്യക്തി തന്നെയാണ്. എന്നാൽ അദ്ദേഹം കൊന്നത് ഹിന്ദുക്കളെ മാത്രമായിരുന്നില്ല. ബ്രിട്ടീഷുകാർക്ക് അനുകൂലമായി പ്രവർത്തിച്ച ഹിന്ദു–മുസ്​ലിം ജൻമിമാരെ അദ്ദേഹം കൊന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാപ്പ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയിട്ട് നാടു കടത്തപ്പെട്ട വ്യക്തിയാണ്. വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി അ‍ഞ്ചുവയസുവരെ മക്കയിലാണ് താമസിച്ചത്. പിന്നീടാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. 

ബ്രിട്ടീഷുകാരെ അദ്ദേഹം കൊന്നിട്ടുണ്ട്. അവർക്ക് ഒപ്പം നിന്നിരുന്ന നാട്ടിലെ പ്രമാണിമാരും ജൻമിമാരുമായ ഹിന്ദു–മുസ്​​ലീം വിഭാഗത്തിലെ ആളുകളെയും അദ്ദേഹം കൊന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ മഞ്ചേരി ഭാഗത്തുള്ള ചേക്കുട്ടി അധികാരി എന്ന മുസ്​ലിം ഇക്കൂട്ടത്തിൽപ്പെടുന്നതാണ്. അധികാരി എന്നാൽ അന്ന് വലിയ സ്ഥാനമാണ്. അദ്ദേഹത്തെയാണ് ഇവർ കൊന്നത്. അത് പിന്നീട് ഒരു സിനിമാപാട്ടുമായി. ‘1921ൽ മാപ്പിളമാർ..’ എന്നൊരു പാട്ടുണ്ട്. പി.എ ഖാസിം എഴുതി ചിന്ത രവി സംവിധാനം ചെയ്ത ‘ഒരേ തൂവൽ പക്ഷി’ എന്ന സിനിമയലുണ്ട് ആ ഗാനം. 

അതിലൊരു വരി ഇങ്ങനെയാണ്. ‘അധികാരി ചേക്കുട്ടീന്റെ തല അവർ മുറിച്ചു, അതുമൊരു കുന്തത്തിൻമേൽ അവർ കുത്തിപ്പിടിച്ചു..’ ഇതാണ് ആ വരികൾ. അതുകൊണ്ട് ഹിന്ദുക്കളെ മാത്രം കൊന്നൊടുക്കിയ ആളാണ് എന്നു പറയാൻ പറ്റില്ല. ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന മുസ്​ലിംകളെയും െകാന്നിട്ടുണ്ട്. അന്ന് കൊണ്ടോട്ടി തങ്ങൾ ഇവർ കൊല്ലുമെന്ന് പേടിച്ച് സംരക്ഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷുകാർക്ക് കത്തെഴുതിയിരുന്നു. അതിപ്പോഴും ഉണ്ട്. അതിൽ നിന്നും ഹിന്ദുക്കളെ മാത്രം കൊന്നൊടുക്കി എന്ന വാദം തെറ്റാണെന്ന് തെളിയും.

എവിടെയായിരുന്നു ഈ ‘മാപ്പിള ലഹള’..?

സത്യത്തിൽ അങ്ങനെ പറയുന്നത് തെറ്റാണെന്നാണ് എന്റെ പക്ഷം. ഏറനാട്–വള്ളുവനാട് താലൂക്കുകളിലാണ് കലാപം നടന്നത്. പിന്നെ പൊന്നാനി താലൂക്കിന്റേയും കോഴിക്കോട് താലൂക്കിന്റേയും ചില ഭാഗങ്ങളിലും കലാപം ഉണ്ടായി. മാപ്പിള ലഹള എന്നു പേരുവിളിക്കരുത് എന്ന് പറയാൻ കാരണം മാപ്പിളമാർ മാത്രം പങ്കെടുത്ത കലാപം ആയിരുന്നില്ല എന്നുതുകൊണ്ടാണ്. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്ട് എന്ന ആക്ടിവിസ്റ്റ് ഇതിൽ പങ്കെടുത്തിരുന്നു. അദ്ദേഹം പിന്നീട് ഖിലാഫത്ത് സ്മരണൾ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. സത്യത്തിൽ ഏറനാട് കലാപം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മലബാർ കലാപം എന്നു വിളിച്ചാലും മാപ്പിള ലഹള എന്നു വിളിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.

അന്ന് കെ.പി കേശവമേനോൻ, െക. കേളപ്പൻ, മുഹമ്മദ് അബുദുറഹിമാൻ, മാധവൻ നായർ എന്നിങ്ങനെ പ്രമുഖരായ നേതാക്കൾ കലാപത്തിന് എതിരായിരുന്നു എന്നും ചരിത്രമുണ്ട്. പൊന്നാനിയിൽ കലാപം എത്തിയപ്പോൾ എന്റെ ശവത്തിൽ ചവിട്ടിയിട്ടേ ഇവിടെ കയറാനാകൂ എന്നു പറഞ്ഞ വ്യക്തിയാണ് കേളപ്പൻ‌. ഇതൊരു ഹിന്ദുവിരുദ്ധ കലാപമാണെന്ന് അന്ന് തന്നെ ശ്രുതി ഉണ്ടായിരുന്നു. വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി അന്ന് മാധ്യമങ്ങൾക്ക് കത്തെഴുതിയിരുന്നു. ഇതൊരു ഹിന്ദു വിരുദ്ധ കലാപമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. എന്നാൽ അങ്ങനയല്ല എന്ന് പറഞ്ഞായിരുന്നു ആ കത്ത്. അദ്ദേഹം ഒരിക്കലും ഹിന്ദു വിരുദ്ധൻ ആയിരുന്നില്ല. അദ്ദേഹത്തിന്റെ അനുയായികളിൽ ചിലർ ക്രൂരമായി പെരുമാറിയിട്ടുണ്ട് എന്നതും ഇതിെനാപ്പം ചേർത്തുവായിക്കേണ്ടതാണ്. 

പൃഥ്വി പിൻമാറണം എന്ന ആവശ്യം?

എനിക്ക് അത് അംഗീകരിക്കാൻ കഴിയില്ല. ആഷിഖ് അബുവിനെയോ പൃഥ്വിരാജിനെയോ ഒന്നും മതത്തിന്റെയോ ജാതിയുടെയോ പേരിലല്ല നമ്മൾ കാണുന്നത്. മികച്ച കലാകാരൻമാർ എന്ന നിലയിലാണ്. അതു അങ്ങനെ തന്നയാണ്. അതുപോലെ ഈ സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്നും വ്യക്തമാക്കിയിട്ടില്ല. അതിന് മുൻപുള്ള ഈ വിവാദങ്ങൾ അനാവശ്യമാണ്. എം.എൻ. കാരശ്ശേരി പറയുന്നു.