പ്രതിസന്ധി ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; ധന്യ മേരി വർഗീസ്

പ്രതിസന്ധികൾ നേരിട്ട സമയത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് അഭിനേത്രി ധന്യ മേരി വർഗീസ്. സ്വപ്നത്തിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ നടന്നെതന്നും ആ സമയത്ത് ഭർത്താവ് ജോണിനും തനിക്കും പരസ്പരം പിന്തുണയ്ക്കാൻ സാധിച്ചെന്നും ധന്യ പറഞ്ഞു. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ഷോ ‘ഒന്നും ഒന്നും മൂന്നി’ന്റെ വേദിയിലായിരുന്നു ധന്യ കടന്നു പോയ പരീക്ഷണ കാലഘട്ടം ഓർത്തെടുത്തത്.

ധന്യയുടെ വാക്കുകളിലൂടെ; 

‘‘ഒന്നിച്ചു നിൽക്കാൻ ദൈവം എന്നെയും ജോണിനെയും അനുഗ്രഹിച്ചു. പിന്നെ ഞങ്ങൾ നന്നായി പ്രാർഥിക്കുമായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് പ്രശ്നങ്ങൾ വരുന്നുത്. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും വലിയ പ്രശ്നങ്ങൾ. സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യങ്ങളൊക്കെ നടന്നു. ആ സമയത്ത് ഞങ്ങൾക്ക് പരസ്പരം പിന്തുണയ്ക്കാൻ സാധിച്ചു. എനിക്ക് പുള്ളിയെ മനസ്സിലാക്കാന്‍ പറ്റി, അതുപോലെ അദ്ദേഹം എന്റെ വിഷമങ്ങളും മനസ്സിലാക്കി. മറ്റ് എല്ലാവരേക്കാളും കൂടുതൽ അദ്ദേഹത്തിന് പിന്തുണ നൽകാനായി. ശരിക്കും ഞങ്ങൾ ഒറ്റപ്പെട്ടിരുന്നു. ശരിക്കും ആ ഒരവസ്ഥ അനുഭവിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. കാരണം നമ്മൾ കൂടുതൽ ശക്തരാകും. ഇതെങ്ങനെ നേരിടാമെന്ന് ചിന്തിക്കും. നാളെ പുറത്തിറങ്ങി കഴിഞ്ഞാൽ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും. ഇതൊക്കെ ഞാൻ നേരിട്ടതാണ്. ഒരു നിമിഷമെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നു പറയാനാകില്ല. ഞങ്ങൾ രണ്ടു പേരും മാറി നിന്ന് ചിന്തിച്ചിട്ടുണ്ട്.’’

നേരത്തെ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലെത്തിയ ജോണും പ്രതിസന്ധികളെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. ധന്യയുടെ കൈപ്പിടിച്ച് നിന്നു അതിനെയെല്ലാം നേരിട്ടാണ് ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് ജോൺ അന്നു പറഞ്ഞിരുന്നു. 10 വർഷമായി വിജയകരമായി പോവുകയായിരുന്ന ബിസിനസ്സിലെ വീഴ്ചകളാണ് അപ്രതീക്ഷിതമായി എല്ലാം തകർത്തത് എന്നും ജോണ്‍ വെളിപ്പെടുത്തിയിരുന്നു.