സ്വന്തം അച്ഛനെതിരെ പീഡനപരാതി; 'ഇരകൾക്കൊപ്പമെന്ന്' നന്ദിത ദാസ്, ധീരമെന്ന് ആരാധകര്‍

ബോളിവുഡിലെ വളരെ ബോൾഡായ അതിശക്തമായ നിലപാട് എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നന്ദിത ദാസ്. എന്നാൽ ധീരമായ നിലപാടിന്റെ പേരിൽ വീണ്ടും അവർ വാർത്തകളിൽ നിറയുകയാണ്. സ്വന്തം പിതാവിനെതിരെയുളള പീഡനപരാതിയിലാണ് ഇരയ്ക്കൊപ്പം ധീരമായ നിലപാട് എടുത്ത് അവർ ലോകത്തെ ഞെട്ടിച്ചത്. 

പ്രശസ്ത ചിത്രകാരനും പിതാവുമായ ജതിൻ ദാസിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിലുളള പ്രതികരണം സമൂഹമാധ്യമത്തിലൂടെയാണ് താരം പങ്കുവെച്ചത്. പിതാവിനെതിരെയുളള ആരോപണം തന്നെ അസ്വസ്ഥയാക്കുന്നുവെന്നും മുറിപ്പെടുത്തുന്നുവെന്നും നന്ദിത പറഞ്ഞു. മീടു മുന്നേറ്റത്തെ ഞാൻ പിന്തുണയ്ക്കുന്നു. മീടു മുന്നേറ്റത്തിന് ഒപ്പം തന്നെയാണ് താനെന്ന് നന്ദിത ദാസ് കുറിച്ചു.

സ്ത്രീക്കും പുരുഷനും ആരെയും ഭയക്കാതെ കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കണം. ഉയർത്തുന്ന ആരോപണങ്ങൾ സത്യമാകുന്നുവെന്നാണ് പ്രധാനം. സത്യം മാത്രമേ അതിജീവിക്കൂ.. നന്ദിത ദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. നന്ദിതയുടെ പിതാവ് ജതിൻ ദാസ് 14 വർഷങ്ങൾക്കു മുമ്പ് തന്നോട് മോശമായി പെരുമാറിയതായി ഒരു പേപ്പർ നിർമാണ കമ്പനിയുടെ സഹ സ്ഥാപകയായ നിഷ ബോറ വെളിപ്പെടുത്തിയിരുന്നു. 

കുറച്ച് ദിവസത്തേക്ക് സഹായി ആയി നിൽക്കാൻ എന്നെ ക്ഷണിച്ച അദ്ദേഹം ഖിദ്കി വില്ലേജ് സ്റ്റുഡിയോയിൽ വെച്ച് ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട് വീട്ടിലേക്ക് ഞാൻ ഒാടുകയായിരുന്നു. ഇക്കാര്യം ഞാൻ ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല. നിഷ ബോറ വെളിപ്പെടുത്തി.  സംഭവത്തിനു രണ്ട് ദിവസത്തിനു ശേഷം നന്ദിത ദാസ് ഫോണിൽ വിളിച്ചിരുന്നു. അവളുടെ പിതാവ് ആണ് എന്റെ നമ്പർ തന്നതെന്ന് പറഞ്ഞു. ഇത് തന്നെ വളരെയധികം വേദനിപ്പിച്ചു-നിഷ ബോറ വ്യക്തമാക്കി.

എന്നാൽ ആരോപണങ്ങൾ ജതിൻ ദാസ് നിഷേധിച്ചു.ഞാൻ ഞെട്ടിപ്പോയി. എല്ലാ തരത്തിലുള്ള കാര്യങ്ങളും ഈ ദിവസങ്ങളിൽ നടക്കുന്നു. ചില ആളുകൾ ചിലത് ചെയ്യുന്നു, ചിലയാളുകൾ ആരോപണങ്ങൾ ഉന്നയിക്കുന്നു.എനിക്ക് അവളെ അറിയില്ല, ഞാൻ ഒരിക്കലും അവളെ കണ്ടിട്ടില്ല– കണ്ടുമുട്ടിയിട്ടുണ്ടെങ്കിൽ തന്നെ അപ്രകാരം പെരുമാറാൻ എനിക്കു സാധിക്കുകയില്ല– ജതിൻ ദാസ് പറഞ്ഞു. പത്മഭൂഷൺ അവാർഡ് ജേതാവ് കൂടിയാണ് ജതിൻ ദാസ്.