സാമൂഹിക വിഷയങ്ങളിൽ പ്രതികരണശേഷി നഷ്ടപ്പെടാതെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതികരിക്കുന്നത് കൊണ്ട് തന്നെയാണ് പ്രമുഖ നടിയുടെ വിഷയത്തിൽ സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മൗനം ചർച്ചാ വിഷയമായത്. അമ്മയുടെ മീറ്റിങ് ഉണ്ടായപ്പോഴും അതിനുശേഷം സോഷ്യൽ മീഡിയയിൽ എന്തുവിഷയത്തിനെ കുറിച്ചും നിരന്തരം സംസാരിക്കുന്ന ജോയ് മാത്യു എന്തുകൊണ്ട് സ്വന്തം അതിജീവനത്തിന്റെ കാര്യം വന്നപ്പോൾ നിശബ്ദനായി?
"ഞാൻ നിശ്ശബ്ദനായിരുന്നില്ല, പ്രശ്നം ഉണ്ടായപ്പോൾ തന്നെ 'അമ്മ സംഘടനയിലെ എല്ലാ അംഗങ്ങൾക്കും പ്രസ്തുത വിഷയത്തിൽ ആ കുട്ടിയ്ക്ക് നിയമപരമായ സഹായം നൽകണം എന്ന് വരെ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. പക്ഷെ ഇതുവരെ പ്രധാനപ്പെട്ട ഒരു അംഗം പോലും എനിക്ക് മറുപടി തന്നിട്ടില്ല. അപ്രസക്തരായ രണ്ടു പേര് മാത്രമാണ് കത്തിനോട് പരിഗണന കാണിച്ച് മറുപടി ഇട്ടതു പോലും. ഇത്രയും വലിയൊരു വിഷയത്തിൽ അമ്മയുടെ മൗനം വേദനിപ്പിക്കുന്നുണ്ട്. പക്ഷെ മറുപടി പോലും തരാത്ത സാഹചര്യത്തിൽ മീറ്റിങ്ങിൽ ഇക്കാര്യം സംസാരിക്കുന്നതിനു എന്താണ് പ്രസക്തി? അതുകൊണ്ടാണ് ഇക്കാര്യം അവിടെ അവതരിപ്പിക്കാഞ്ഞതും. നിരവധി സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ സംഘടനയാണ് 'അമ്മ. അവർക്കും ഉൾപ്പെടെയാണ് കത്തയച്ചതും. ഈ വിഷയത്തിൽ ഒരു സ്ത്രീ പോലും പ്രതികരിച്ചില്ല എന്നത് നിരാശയുണ്ടാക്കുന്നുണ്ട്."
ജോയ് മാത്യുവിന്റെ കത്ത് വായിക്കാം :
പ്രിയമുള്ള സഹപ്രവർത്തകരെ,
ലൈംഗീകമായി നിരന്തരം വേട്ടയാടപ്പെടുന്ന സ്ത്രീത്വം-അതാണിന്ന് കേരളം .അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നമ്മോടൊപ്പം ജോലിചെയ്യുന്ന , നമ്മൾ അംഗങ്ങളായിട്ടുള്ള 'അമ്മ' എന്ന സംഘടനയിലെ ഒരംഗമായ നടിയ്ക്ക് സംഭവിച്ചത് . മനുഷ്യത്വരഹിതവും അപമാനകാരവുമായ ഈ ലൈംഗികാതിക്രമം കണ്ടില്ലെന്ന് നടിക്കാൻ നമുക്കാവില്ല.
"അമ്മ "പോലെ സാഹോദര്യം കാത്തുസൂക്ഷിക്കുന്ന ഒരു സംഘടന ഇത്തരം ഒരാവസ്ഥാവിശേഷം ഉണ്ടായാൽ ചെയ്യേണ്ടതെന്താണ് ?.ഇരയാക്കപ്പെട്ട വ്യക്തിയോട് സഹതാപം ചൊരിഞ്ഞ് അവരുടെ ദുഃഖത്തിൽ പങ്കുചേരുക മാത്രമാണോ ? അതും വേണ്ടതുതന്നെ.അതിനപ്പുറം നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ അവരോടൊപ്പം നിൽക്കുക കൂടി ചെയ്യുബോഴേ ഒരു സംഘടനക്ക് അതിലെ അംഗങ്ങളോടുള്ള പ്രതിബദ്ധതക്ക് അർത്ഥമുണ്ടാകുന്നുള്ളൂ .
ചിലപ്പോൾ നമ്മുടെ സംഘടനയുടെ അംഗീകൃത നിയമാവലികളിൽ ഇതിനുള്ള പ്രതിവിധികൾ എഴുതി ചേർക്കപ്പെട്ടിട്ടില്ലായിരിക്കാം ,കാരണം ഇത്തരം അപമാനകരമായ കാര്യങ്ങൾ നമ്മൾ ഒരിക്കലും വിഭാവനം ചെയ്തിരുന്നില്ലല്ലോ .നമ്മുടെ കൂടെ ജോലിചെയ്യുന്ന ഒരു നടൻ അല്ലെങ്കിൽ നടി നമ്മുടെ കുടുംബത്തിലെ ഒരംഗമാണ് എന്ന ചിന്തയിൽ നിന്നാണ് നാം തുടങ്ങേണ്ടത് .പ്രത്യേകിച്ചും അവർ "'അമ്മ" എന്ന സംഘടനയിലെ ഒരു അംഗം കൂടി ആവുബോൾ .അല്ലെങ്കിൽ ''അമ്മ" എന്ന പേരിനു തന്നെ അര്ഥമില്ലാതാവും .
ആ കുട്ടിയെ സ്വന്തം സഹോദരി എന്ന നിലയിൽത്തന്നെയാണ് നമ്മൾ കാണുന്നന്നത് .സ്വന്തം സഹോദരിക്ക് ഇത്തരം അപമാനകരവും അപകടപരവുമായ ഒരു സ്ഥിതിവിശേഷം സംഭവിച്ചാൽ നമ്മൾ എങ്ങിനെയാണ് പ്രതികരിക്കുക ?
മൈതാനപ്രസംഗങ്ങളും അനുതാപങ്ങളുമൊക്കെ വേണ്ടതുതന്നെ . ഒറ്റപ്പെട്ട പ്രസ്താവനകൾ നടത്തിയോ വാർത്താ മാധ്യമങ്ങളിൽ പത്രക്കുറിപ്പ് വരുത്തിയോ അല്ല നമ്മൾ നടിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു .നാം ഒറ്റക്കെട്ടായി നമ്മുടെ സഹോദരിക്ക് നേരെ നടന്ന ഈ അക്രമത്തെ ,അവൾക്ക് നേരിട്ട ഈ അപമാനത്തെ നമ്മുടെ സംഘടനാപരമായ ശക്തി ഉപയോഗിച്ച് നേരിടണം . നീതിക്ക് വേണ്ടിയുള്ള നടിയുടെ പോരാട്ടത്തിൽ അവരോടൊപ്പം നിൽക്കുക എന്നതാണ് നാം അടിയന്തിരമായി ചെയ്യേണ്ട കടമ .
നമ്മുടെ സഹോദരിയെ അപമാനിച്ചത് അത് ആരായാലും അവനെ അല്ലെങ്കിൽ ആ സംഘത്തെ നിയമപരമായി "അമ്മ " എന്ന സംഘടനയാണ് നേരിടേണ്ടത് എന്ന കാര്യത്തിൽ ആർക്കും മറിച്ച് ഒരഭിപ്രായം ഉണ്ടാവാനിടയില്ല എന്നാണു എനിക്ക് തോന്നുന്നത്.
ഒരു സംഘടനയുടെ ശക്തി തെളിയിക്കേണ്ടത് അതിലെ അംഗങ്ങളിലൊരാൾക്ക് ആപത്ത് വരുമ്പോൾ അവരുടെ കൂടെ നിന്ന് പോരാടുക എന്നതായിരിക്കണം . അതിനായി ഏറ്റവും മികച്ച അഭിഭാഷകനെത്തന്നെ കണ്ടെത്തുകയും കേസിന്റെ മുഴുവൻ ചിലവുകളും സംഘടന ഏറ്റെടുത്തത് നിർവഹിക്കുകയും ഇരയാക്കപ്പെട്ട സ്ത്രീത്വത്തിന് നീതി ലഭിക്കുവാനും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റംവരെ പോകുവാനും നമ്മുടെ സംഘടന തയ്യാറാകണം എന്നാണ് എന്റെ അപേക്ഷ ,അതിനുള്ള സാമ്പത്തികശേഷി സംഘടനക്കുണ്ട് എന്ന് നമുക്കറിയാം ,ഇനി അതില്ല എങ്കിൽ അതിനുള്ള മാർഗ്ഗങ്ങൾ സംഘടന കണ്ടെത്തണം. അങ്ങിനെയല്ലേ നാം നമ്മുടെ സഹോദരിയോട്,അപമാനിക്കപ്പെട്ട സ്ത്രീത്വത്തോട് നമ്മുടെ ഐക്യദാർഢ്യം പ്രകടമാക്കേണ്ടത് ?
ഇത് സിനിമാ മേഖലയിൽ മാത്രമായി സംഭവിച്ച ഒരു ദുരന്തമായി കാണാതെ ദിനംപ്രതി നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് നേരെ പെരുകിവരുന്ന ലൈംഗീകാതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് നാം നമ്മളോട് തന്നെ ചെയ്യുന്ന ആത്മവഞ്ചനയായിരിക്കും .അപമാനിക്കപ്പെടുന്ന സ്ത്രീത്വം ഒരു നാടിന്റെ സാംസ്കാരികമായ പ്രാകൃതത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത് . സിനിമപോലെ ശക്തമായ ഒരു കലാരൂപത്തിന്റെ ഭാഗഭാക്കായ നമ്മൾ ഇക്കാര്യത്തിൽ ഒരു കടുത്ത നിലപാടെടുത്തില്ലെങ്കിൽ നമ്മളും നിലവിലുള്ള ജീർണ്ണിച്ച സംസ്കാരത്തിന്റെ പ്രതിനിധികളായിത്തന്നെ ചരിത്രം നമ്മളെ അടയാളപ്പെടുത്തും.
വാർഷിക സമാഗമങ്ങളിലും അവശകലാകാരന്മാർക്കുള്ള പെൻഷനുകളിലുമായി ചുരുങ്ങിപ്പോകാതെ (അതും നല്ലകാര്യം തന്നെ ) സംഘടനയിലെ അംഗങ്ങൾക്ക് ആപത്ത് വരുമ്പോൾ കൂടെ നിൽക്കുന്നതായിരിക്കണം ഒരു സംഘടന ,അതായിരിക്കണം അമ്മയുടെ പുതിയ ദൗത്യം.
ഇങ്ങിനെയൊരുകാര്യം 'അമ്മ യുടെ ഭരണഘടനയിൽ ഇല്ലായിരിക്കാം ,പക്ഷെ അപ്രതീക്ഷിതങ്ങളായ അവസ്ഥകൾ വരുമ്പോഴാണല്ലോ പഴയ നിയമങ്ങൾ പൊളിച്ചെഴുതേണ്ടതും പുതിയ നിയമങ്ങൾ ഉണ്ടാകേണ്ടതും. വേണമെങ്കിൽ ഒരു അടിയന്തര ജനറൽ ബോഡി വിളിച്ചുകൂട്ടി ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാവുന്നതുമാണ്. നാളെ നമ്മുടെ കൂട്ടത്തിലൊരാൾക്ക് ഇങ്ങിനെ സംഭവിച്ചുകൂടാ എന്ന ആത്മാർഥമായ ചിന്തയിൽ "അമ്മ "അംഗങ്ങളുടെ ഐക്യദാർഢ്യം പ്രതീക്ഷിച്ചുകൊണ്ട്...
ജോയ് മാത്യു.
അമ്മയുടെ മൗനത്തെ പിന്തുടർന്ന് നിരവധി പ്രമുഖർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിൽ ആഷിക്ക് അബു , ജോയ് മാത്യു എന്നിവരുടെ പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. "സിനിമാസംഘടനകളുടെ നിലപാടുകളിൽ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !" എന്നായിരുന്നു വിഷയത്തിൽ ആഷിക്ക് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
"എല്ലാവർക്കും അറിയേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത് സംഭവിച്ചു എന്നാണു എന്നാൽ കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ "അമ്മ" മനസ്സിലായല്ലോ" എന്ന് ജോയ് മാത്യുവും പ്രൊഫൈലിൽ കുറിച്ചു.
വിഷയത്തിൽ പ്രതികരിച്ച സിനിമയിലെ സ്ത്രീ ശബ്ദം എന്ന് പറയാൻ ഭാഗ്യലക്ഷ്മി ഉണ്ടായിരുന്നു. നടിയുടെ വിഷയത്തിൽ സിനിമയിലെ സ്ത്രീകളുടെ സംഘടനാ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന് പരിഹാസത്തോടെ ഭാഗ്യലക്ഷ്മി ചോദിച്ചു.
എന്നാൽ നടിയുടെ നിയമപരമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ടാണ് സ്ത്രീകളുടെ സിനിമാ സംഘടനയായ വുമൺ ഇൻ കളക്ടീവ് സിനിമ പ്രതികരിച്ചത്.